ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ റെയിൽവേ സ്റ്റേഷനിൽ വിമാനത്താവള മാതൃകയിൽ യാത്രക്കാർക്കായി ലോകനിലവാരത്തോടുളള സൗകര്യങ്ങളോട് കൂടിയ എക്സിക്യൂട്ടീവ് ലോഞ്ചുമായി ഐആർസിടിസി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ ഒന്നാം നിലയിലാണ് ലോഞ്ച് സ്ഥാപിച്ചിട്ടുള്ളത്. യാത്രക്കാർക്ക് വിശ്രമകേന്ദ്രങ്ങൾ, വിനോദ മുറികൾ, വിശാലമായ ലഘുഭക്ഷണ ശാലകൾ, ബിസിനസ് സെന്ററുകൾ എന്നിവയാണ് എക്സിക്യൂട്ടീവ് ലോഞ്ച് വാഗ്ദാനം ചെയുന്നത്. യാത്രക്കാർക്ക് മറ്റ് പാക്കേജുകളെക്കുറിച്ച് അന്വേഷിക്കാനുളള സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
150 രൂപയാണ് ഇതിന്റെ എൻട്രി ചാർജ്. പീന്നിട് ഓരോ മണിക്കൂറിനും നികുതിയും ചേർത്ത് 99 രൂപ അധികമായി ഇടാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സുഖകരമായ കുഷ്യൻ സീറ്റുകൾ ശാന്തവും സമാധാനവുമായി സമയം ചെലവഴിക്കാനുളള മാർഗം ഉയർന്ന രീതിയിൽ വൃത്തിയും ശുചിത്വവും പുലർത്തുന്ന അടുക്കള തുടങ്ങിയവയാണ് എടുത്തുപറയേണ്ട പ്രത്യേകത.
എൻട്രി ചാർജിൽ വൈഫൈ, ചെറിയ രീതിയുളള പാനീയങ്ങൾ ചായ പുസ്തകങ്ങൾ എന്നിവയെല്ലാം ഉൾപ്പെടും.എയർ കണ്ടീഷൻ ചെയ്ത ലോഞ്ചിൽ ടിവി ഉൾപ്പെടെയുളള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
2016 ലാണ് പ്ലാറ്റ്ഫോം നമ്പർ 16ൽ ഈ ലോഞ്ച് ആദ്യമായി പ്രവർത്തനമാരംഭിച്ചത്. ഇതിന് ശേഷം രണ്ടാമതായി നിർമ്മിക്കുന്ന സൗകര്യമാണിത്. ആഗ്ര , മധുര, ജയ്പൂർ, അഹമ്മദാബാദ്, സീൽദ എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലാണ് ഐആർസിടിസി ഇത്തരം എക്സിക്യൂട്ടീവ് ലോഞ്ചുകൾ നിലവിൽ പ്രവർത്തിക്കുന്നത്.
പുതിയ ലോഞ്ചിൽ കൂടുതൽ സ്ഥലവും യാത്രക്കാരുടെ പ്രവേശനത്തിന് സഹായിക്കുന്ന എലവേറ്റർ സൗകര്യങ്ങൾ വരെയുണ്ടെന്നാണ് ഐആർസിടിസി ഉദ്യോഗസ്ഥർ അറിയിച്ചത്. കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, ഫോട്ടോസ്റ്റാറ്റ്, ഫാക്സ് സൗകര്യങ്ങൾ എന്നിവ ബിസിനസ്സ് സെന്ററിൽ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ വ്യക്തിക്കും ഐആർസിടിസി വിഭവസമൃദ്ധമായ വെജിറ്റേറിയൻ നോൺ വെജിറ്റേറിയൻ ഭക്ഷണവും വാഗ്ദാനം ചെയ്യുന്നുണ്ട്.ഇതിന് 250 രൂപ മുതൽ 385 വരെയായിരിക്കും വില.
റെയിൽവേ സ്റ്റേഷന്റെ അജ്മേരി ഗേറ്റ് ഭാഗത്ത് മറ്റൊരു ഫുഡ് കോർട്ട് ആരംഭിച്ചതായും റെയിൽവേ അറിയിച്ചു. നിരവധി ഭക്ഷണ ശൃംഖലകളുമായി ബന്ധപ്പെട്ട് ഇത് 24 മണിക്കൂറും പ്രവർത്തനക്ഷമാണെന്നും അറിയിച്ചിട്ടുണ്ട്.
Comments