വാഷിംഗ്ടൺ: ആഗോള കാലാവസ്ഥാ വ്യതിയാനം മനുഷ്യജീവന്റെ മരണമണിയാണെന്ന ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ് അംഗീകരിച്ച് അമേരിക്ക. ലോകനേതാക്കളുമായി നടത്തിയ അനൗപചാരിക സംവാദത്തിലാണ് ജോബൈഡൻ അപകടമുന്നറിയിപ്പിനെ അതീവ ഗൗരവത്തിൽ കാണുന്നതായി പറഞ്ഞത്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ കണക്കുകളെ ഉദ്ധരിച്ചാണ് യോഗം നടന്നത്. ലോകത്താകമാനം താപനില 2.7 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്ന അപകടമാണ് യു.എൻ മുന്നറിയിപ്പായി നൽകുന്നത്.
‘ഇനി നമുക്കൊരുമിച്ച് വളരെയധികം കാര്യം ചെയ്യാനുണ്ട്. അത് ഉടനെതന്നെ നടക്കുകയും വേണം.’ ബൈഡൻ ലോകനേതാക്കളോട് പറഞ്ഞു. സ്വകാര്യയോഗത്തിലാണ് പ്രസിഡണ്ട് ആശങ്ക അറിയിച്ചത്.
കാലിഫോർണിയയിൽ നിലവിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന കാട്ടുതീയുടെ ആഘാതം നേരിട്ടറിയാൻ ജോ ബൈഡൻ ഇന്ന് സന്ദർശനം നടത്തും. അമേരിക്കൻ മേഖലയിൽ കനത്ത ചൂടാണ് കാട്ടൂതീമൂലം ഉണ്ടായിരിക്കുന്നത്.
ലോകത്താകമാനം കാട്ടുതീയും കാലംതെറ്റിയുള്ള മഴയും പ്രളയവും ബൈഡൻ ചൂണ്ടിക്കാട്ടി. പാരീസ് ഉടമ്പടി പ്രകാരം അന്തരീക്ഷ ഊഷ്മാവ് 1.5 ഡിഗ്രിയിൽ കൂടാൻ അനുവദിക്കരുതെന്ന നിബന്ധനയാണ് ലോകരാജ്യങ്ങൾ തെറ്റിച്ചിരിക്കുന്നതെന്നും യോഗത്തിൽ സംസാരിച്ച സെക്രട്ടറി അന്റോണിയോ ഗുട്ടാറസ് ആരോപിച്ചു.
Comments