പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. ഭാവിയില്‍ കുഞ്ഞിന്റെ ചികിത്സയ്ക്കായി ആംബുലന്‍സ് സേവനങ്ങള്‍ സൗജന്യമായി നല്‍കുമെന്ന് ആംബുലന്‍സ് ഉടമ സൈഫുദ്ദീന് .
ആറാട്ടുപുഴ പതിയാങ്കര വേലംപറമ്പില്‍ ശ്രീജിത്തിന്റെ ഭാര്യ രേഷ്മയാണ് (24) പെണ്‍കുഞ്ഞിന് ആംബുലന്‍സില്‍ ജന്മം നല്‍കിയത്. പ്രസവവേദനയെ തുടര്‍ന്ന് കായംകുളത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ആറാട്ടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സേഫ് കെയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകും വഴി ഐക്യജങ്ഷന് എത്തിയപ്പോഴാണ് യുവതി പ്രസവിച്ചത്.
രേഷ്മയുടെ മാതാവ് ലതയും ബന്ധു ശ്രീജയുമായിരുന്നു കൂടെയുണ്ടായിരുന്നത്. ആംബുലന്‍സ് ഉടമ സൈഫുദ്ദീന് അവര്‍ക്ക് വേണ്ട അടിയന്തിര സഹായങ്ങള്‍ ചെയ്ത് കൊടുത്ത ശേഷം പെട്ടെന്ന് തന്നെ കായംകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടർന്നാണ് ഭാവിയില്‍ കുഞ്ഞിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ആംബുലന്‍സ് സേവനങ്ങള്‍ സൗജന്യമായി നല്‍കുമെന്ന് ആംബുലന്‍സ് ഉടമ സൈഫുദ്ദീന് പറഞ്ഞത്.
Comments