തിരുവനന്തപുരം: സംസ്ഥാനത്തിന് 9,79,370 ഡോസ് വാക്സിൻ കൂടി ലഭ്യമായി. ആരോഗ്യമന്ത്രി വീണ ജോർജ്ജ് ആണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം 3,31,610, എറണാകുളം 3,85,540, കോഴിക്കോട് 2,62,220 എന്നിങ്ങനെയാണ് ലഭ്യമായത്. മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ എടുക്കാനുള്ള വാക്സിൻ ഇപ്പോൾ തന്നെ ലഭ്യമാണണെന്ന് മന്ത്രി പറഞ്ഞു.
അതിനിടെ സംസ്ഥാനത്ത് വാക്സിനേഷൻ എടുക്കേണ്ടവരുടെ ജനസംഖ്യ പുതുക്കി നിശ്ചയിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രജിസ്ട്രാർ ജനറൽ ഓഫീസിന്റേയും സെൻസസ് കമ്മീഷണറുടേയും റിപ്പോർട്ട് പ്രകാരം എല്ലാ സംസ്ഥാനങ്ങളുടേയും എസ്റ്റിമേറ്റ് പോപ്പുലേഷൻ പുതുക്കിയിട്ടുണ്ട്. പുതുക്കിയ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം വാക്സിൻ നൽകേണ്ടവരുടെ എണ്ണം കേരളത്തിൽ 2,67,09,000 ആണ്. നേരത്തെ ഇത് 2.87 കോടിയായിരുന്നു.
പുതുക്കിയ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷൻ 88.94 ശതമാനമായും (2,37,55,055) രണ്ടാം ഡോസ് വാക്സിനേഷൻ 36.67 ശതമാനമായും (97,94,792) ഉയർന്നു. എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം ഇനി 29 ലക്ഷത്തോളം പേർക്ക് മാത്രമേ സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിൻ നൽകാനുള്ളുവെന്നും മന്ത്രി അറിയിച്ചു.
Comments