ചണ്ഡീഗഡ്: അപമാനിതനായാണ് പടിയിറക്കമെന്ന് രാജിവെച്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. മുഖ്യമന്ത്രിയായി തുടരാൻ താത്പര്യമില്ലെന്ന് സോണിയ ഗാന്ധിയെ അറിയിക്കുകയായിരുന്നു. ഹൈക്കമാൻഡിന് തന്നെ വിശ്വാസമില്ല. രണ്ട് തവണ നിയമസഭാ കക്ഷിയോഗം ചേർന്നിട്ടും തന്നെ അറിയിച്ചില്ല. ഭാവി തീരുമാനം സാഹചര്യങ്ങൾക്കനുസരിച്ച് എടുക്കുമെന്നം അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമരീന്ദർ സിംഗിന്റെ രാജി.
‘പാർട്ടി ഹൈക്കമാൻഡ് ആരെ വിശ്വസിക്കുന്നുവോ അവരെ പഞ്ചാബ് മുഖ്യമന്ത്രിയാക്കട്ടെ’ അമരീന്ദർ സിംഗ് പറഞ്ഞു. എഐസിസിയുടെ നിർദ്ദേശപ്രകാരം പഞ്ചാബ് പാർലമെന്ററി യോഗം തുടങ്ങാനിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി. അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎൽഎമാർ ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു.
സോണിയാ ഗാന്ധിയുമായി അമരീന്ദർ സിംഗ് നേരത്തെ ടെലിഫോണിൽ സംസാരിച്ചിരുന്നു. മൂന്നാം തവണയാണ് താൻ പാർട്ടിയിൽ അപമാനിക്കപ്പെടുന്നതെന്നും ഇനിയും അപമാനം സഹിച്ച് തുടരാനാകില്ലെന്നും അദ്ദേഹം സോണിയയെ അറിയിച്ചതായാണ് വിവരം. ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നവ്ജ്യോത് സിങ് സിദ്ധുവുമായി ഏറെ കാലമായി തുടരുന്ന അധികാര വടംവലിയ്ക്കൊടുവിലാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരമുള്ള രാജി.
Comments