ഇസ്ലാമാബാദ് : പാകിസ്താനിൽ താലിബാൻ വത്ക്കരണം നടക്കുന്നതായി ആണവ ഭൗതികശാസ്ത്രജ്ഞൻ പർവേസ് ഹുഡ്ബോയ്. ന്യൂസ് വണ്ണിൽ സംപ്രേഷണം ചെയ്ത ‘ജി ഫോർ ഗരിദ’ എന്ന പരിപാടിയിലാണ് ഹുഡ്ബോയ് ഇക്കാര്യം പറഞ്ഞത്. “ പാകിസ്താനിൽ ചില പുസ്തകങ്ങൾ ഞാൻ കണ്ടിട്ടുണ്ട്, അതിൽ പെൺകുട്ടികളും അവരുടെ അമ്മമാരും പൂർണ്ണമായും മൂടിയ വേഷങ്ങൾ ധരിച്ചിരിക്കുന്നു. അത്തരം പെൺകുട്ടികൾ മറ്റെവിടെയെങ്കിലും ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കാണുമ്പോൾ അത് സ്ത്രീയുടെ ഭാഗത്തുനിന്നുള്ള തെറ്റാണെന്നാണ് കരുതുന്നത് “ പർവേസ് ഹുഡ്ബോയ് പറഞ്ഞു.
പാകിസ്താനിൽ പാഠപുസ്തകത്തിൽ സ്ത്രീകൾ ഹിജാബ് ധരിച്ച് തറയിൽ ഇരിക്കുന്നതും പുരുഷന്മാർ സോഫയിൽ ഇരിക്കുന്നതുമായ ചിത്രങ്ങളാണുള്ളത് . ഇത് ഒരു സ്ത്രീയുടെ സ്ഥാനം വീടിന്റെ നാല് മതിലുകൾക്കുള്ളിലാണെന്ന് പറയാതെ പറയുകയാണ്. വിദ്യാഭ്യാസത്തെ താലിബാനിസീകരിക്കാനുള്ള ശ്രമമാണിത്. ഇമ്രാൻ ഖാൻ സർക്കാരിന് കീഴിൽ പാകിസ്താനെ അഫ്ഗാനിസ്ഥാനാക്കി മാറ്റാനാണ് അവർ ശ്രമിക്കുന്നത്. – അദ്ദേഹം പറഞ്ഞു.
‘ ഞാൻ 1973 ൽ പഠിപ്പിക്കാൻ തുടങ്ങി. 47 വർഷം മുമ്പ് ബുർഖ ധരിച്ച ഒരു പെൺകുട്ടിയെ സർവകലാശാലയിൽ കാണാനാകുമായിരുന്നില്ല. എന്നാൽ ഇപ്പോൾ, ബുർഖയും ഹിജാബും ഒരു സാധാരണ കാര്യമായി മാറിയിരിക്കുന്നു. ഈ പെൺകുട്ടികൾ ബുർഖയും ഹിജാബും ധരിച്ച് ക്ലാസ് മുറികളിൽ ഇരിക്കുമ്പോൾ അവരുടെ പ്രവർത്തനക്ഷമതയും പ്രതികരണശേഷിയും കുത്തനെ കുറയുന്നു.‘ പർവേസ് ഹുഡ്ബോയ് പറഞ്ഞു.
മുമ്പ്, ക്ലാസ് ചർച്ചകളിൽ സ്ത്രീ പങ്കാളിത്തം കുറവായിരുന്നു, എന്നാൽ ഇപ്പോൾ അത് ഒട്ടുമില്ല. നിർബന്ധിത യാഥാസ്ഥിതിക വസ്ത്രധാരണ രീതി വ്യക്തി സ്വാതന്ത്ര്യത്തെ മാത്രമല്ല, സ്വതന്ത്രമായി ചോദ്യങ്ങൾ ചോദിക്കാനും അവളുടെ ചോദ്യങ്ങൾ പരിഹരിക്കാനുമുള്ള ഒരു സ്ത്രീയുടെ കഴിവിനെ എങ്ങനെ ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments