ഭോപ്പാൽ: ആദിവാസിമേഖലകളിൽ റേഷൻ വീട്ടിലേത്തിക്കാൻ ഒരുങ്ങി മധ്യപ്രദേശ് സർക്കാർ. നവംബർ ഒന്നു മുതൽ സംസ്ഥാനത്തെ 89 ആദിവാസി ബ്ലോക്കുകളിലാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. ഗൗരവ് ദിവസ് പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി ശിവാരാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്.
സ്വാതന്ത്ര്യ സമര സേനാനികളായ മുതിർന്ന ആദിവാസി നേതാക്കളെ ആദരിക്കാൻ സംഘടിപ്പിച്ച പരിപാടിയാണ് ഗൗരവ് ദിവസ്. ജബൽപ്പൂരിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്തു.
‘ നവംബർ ഒന്നു മുതൽ ആദിവാസിമേഖലകളിലെ ആളുകൾ റേഷൻ കടകളിൽ ചെന്ന് കഷ്ടപ്പെടണ്ട. ചിലർ റേഷൻ വാങ്ങാൻ ജോലി നിർത്തിവെച്ചാണ് പോകുന്നത്. എന്നാൽ ഇനിമുതൽ അത്തരത്തിലുള്ള കഷ്ടപ്പടുകൾ അവർക്കുണ്ടാകില്ല’ മുഖ്യമന്ത്രി പറഞ്ഞു.
ആദിവാസി വിഭാഗങ്ങൾക്ക് വാഹനങ്ങൾ ഉണ്ടെങ്കിൽ അത് വാടകയ്ക്ക് എടുത്താകും സാധനങ്ങൾ എത്തിക്കുക. ഇതിലൂടെ അവർക്ക് വരുമാനം നേടാനും സാധിക്കുമെന്ന് ചൗഹാൻ കൂട്ടിച്ചേർത്തു.
ആദിവാസികളുടെ വികസനം എല്ലാക്കാലത്തും ബിജെപി സർക്കാരുകൾ മാത്രമാണ് നിർവ്വഹിച്ചിട്ടുളളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആദിവാസികൾക്കായി പ്രത്യേക മന്ത്രാലയം ഏർപ്പെടുത്തിയ പ്രധാനമന്ത്രിയായിരുന്നു അടൽ ബിഹാരി വാജ്പേയിയെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കോൺഗ്രസ് ഭരണകാലത്ത് ആദിവാസികൾക്ക് നൽകിയിരുന്ന സ്കോളർഷിപ്പ് തുക 300ൽ നിന്നും 1100ആയി മോദി സർക്കാർ വർദ്ധിപ്പിച്ചു.
സ്കോളർഷിപ്പ് ലഭിക്കാത്ത, 15 മുതൽ 20 ലക്ഷം രൂപ വരെ പഠനത്തിനാവശ്യമായി വരുന്നവരുടെ ചെലവ് സർക്കാരാണ് വഹിക്കുന്നത്. മാത്രമല്ല, എല്ലാ വർഷവും നവംബർ 15ന് ആദിവാസി ഗൗരവ് ദിവസായി ആചരിക്കും. സ്വാതന്ത്ര്യ സമരത്തിൽ പോരാടി വീരമൃത്യൂ വരിച്ച ആദിവാസി നേതാവ് ശങ്കർ ഷായെയും മകൻ രഘുനാഥ് ഷായെയും ആദരിക്കുന്നതിനായി സെപ്റ്റംബർ 18 ബലിദാന ദിനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
Comments