ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പുരസ്കാരങ്ങളുടെ ലേലത്തിൽ ഒളിമ്പിക്സ് താരങ്ങളുടെ ഉപഹാരങ്ങൾക്ക് വൻതുക നേടി ലേലം മുന്നേറുന്നു. കായികതാരങ്ങൾ സമ്മാനമായി നൽകിയ കായിക വസ്തുക്കൾക്കാണ് ഏറ്റവുമധികം തുക ലഭിക്കുകയെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നീരജ് ചോപ്രയുടെ സ്വർണ്ണം നേടിയ ജാവ്ലിനും ബോക്സിംഗിൽ വെങ്കലം നേടിയ ലവ് ലീനയുടെ ഗ്ലൗസുകളുമാണ് ലേല തുകയിൽ റെക്കോഡ് നേട്ടവുമായി മുന്നേറുന്നത്.
നീരജിന്റെ ജാവലിലും ലവ് ലീനയുടെ ഗ്ലൗസിനും ഇതുവരെ 10 കോടിരൂപ വരെ വിളിവന്നുകഴിഞ്ഞു. പി.വി.സിന്ധുവിന്റെ റാക്കറ്റിന് ഒൻപത് കോടിയാണ് തുക വിളിച്ചിരിക്കുന്നത്.
ഒളിമ്പിക്സിലും പാരാലിമ്പിക്സിലും സർവ്വകാല നേട്ടം സ്വന്തമാക്കിയതോടെയാണ് ജനങ്ങൾക്കിടയിൽ ടോക്കിയോവിൽ തിളങ്ങിയ താരങ്ങളുടെ ഉപകരണങ്ങളോട് പ്രീയം കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പാരാലിമ്പിക്സിലെ കൃഷ്ണ നഗർ ഉപയോഗിച്ച ബാഡ്മിന്റൺ റാക്കറ്റ്, ടേബിൾ ടെന്നീസിൽ ഭാവിന പട്ടേലിന്റെ റാക്കറ്റ് എന്നിവയും ലേല്ത്തിൽ ശ്രദ്ധനേടുകയാണ്. ലേലം തുടങ്ങി രണ്ടാം ദിനത്തിലെ ഇ-ലേലറിപ്പോർട്ടാണ് പുറത്തുവരുന്നത്. ഈ മാസം 17 മുതൽ ഒക്ടോബർ 7 വരെയാണ് ലേല സമയം pmmementos.gov.in എന്ന സൈറ്റിലാണ് ലേലം നടക്കുന്നത്.
പ്രധാനമന്ത്രിക്ക് വിദേശത്തുനിന്നും അതുപോലെ വിവിധ രാഷ്ട്രത്തലവന്മാരും സ്ഥാപന ങ്ങളും വ്യക്തികളും അടക്കം നൽകുന്ന പുരസ്കാരങ്ങളാണ് ദുരിതാശ്വാസ നിധിയുടെ സമാഹരണത്തിനായി ലേലം ചെയ്യുന്നത്. അയോദ്ധ്യാ ശ്രീരാമക്ഷേത്രത്തിന്റെ ചെറു മാതൃക, ചാർഥാം ക്ഷേത്രങ്ങളുടെ മാതൃക, രുദ്രാക്ഷ കൺവെൻഷൻ സെന്റർ, രാജ്യത്തെ പല നിർമ്മിതികളുടേയും ചെറുമാതൃകകൾ, ശില്പങ്ങൾ, ചിത്രങ്ങൾ, ഷാളുകൾ എന്നിവയെല്ലാം ലേലത്തിലുണ്ട്. 1330 മെമെന്റോകളാണ് ലേലത്തിലുള്ളത്.
Comments