ഇസ്ലാമാബാദ്: ബൈഡനെ പിന്തുണച്ച് അഫ്ഗാൻ വിഷയത്തിൽ ഇമ്രാൻഖാന്റെ മലക്കം മറിച്ചിൽ. അമേരിക്കയിൽ ബൈഡനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഇമ്രാൻഖാൻ പിന്തുണയുമായി രംഗത്തെത്തിയത്. അഫ്ഗാൻ വിഷയത്തിൽ സൈനിക പിന്മാറ്റത്തിലും രക്ഷാപ്രവർത്തനങ്ങളിലും ബൈഡൻ സ്വീകരിച്ച നിലപാട് സമയോചിത മായിരുന്നുവെന്നാണ് ഇമ്രാൻഖാൻ പറയുന്നത്. കഴിഞ്ഞ മാസം ബൈഡൻ പിന്മാറ്റം അതിവേഗമാക്കിയതിനെ വിമർശിച്ച ഇമ്രാൻഖാൻ വളരെ പെട്ടന്നാണ് മലക്കംമറിഞ്ഞത്.
അഫ്ഗാനിസ്താൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നിലപാട് തികച്ചും യുക്തിസഹവും വിവേകപൂർണ്ണവുമാണ്. അമേരിക്കയിൽ ബൈഡനെതിരെ തെറ്റായ വിമർശനങ്ങളാണ് നടക്കുന്നതെന്നും ഇമ്രാൻ പറഞ്ഞു. ഇതിലും ഭംഗിയായി അഫ്ഗാൻ വിഷയത്തെ കൈകാര്യം ചെയ്യാനാകില്ല. സൈനിക പിന്മാറ്റമെന്നത് എത്രയും വേഗം നടക്കേണ്ട ഒന്നായിരുന്നു. കൂടുതൽ രക്തച്ചൊരിച്ചിലുണ്ടാകാതെ നോക്കുക എന്നതാണ് ബൈഡൻ ചെയ്തതെന്നും ഇമ്രാൻഖാൻ പ്രതികരിച്ചു.
അഫ്ഗാനിലെ ഭീകരരെ സംരക്ഷിക്കുന്നത് പാകിസ്താനാണെന്ന അമേരിക്കയുടെ വിമർശനം നിലനിൽക്കേയാണ് ഇമ്രാൻ ബൈഡനെ അനുകൂലിച്ച് രംഗത്തുവന്നിട്ടുള്ളത്. തങ്ങൾക്കെ തിരെ ബൈഡന്റെ നയങ്ങളുടെ ശക്തികുറയ്ക്കാനുള്ള അടവ് നയമാണ് ഇമ്രാൻ പയറ്റുന്നതെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വളരെ വേഗം പിന്മാറ്റം തീരുമാനിക്കുകയും അവസാന തിയതി പ്രഖ്യാപിക്കുകയും ചെയ്ത ബൈഡനെതിരെ ഇമ്രാൻഖാൻ ജൂലൈ മാസം രംഗത്തുവന്നിരുന്നു. അമേരിക്കയുടെ നയമാണ് താലിബാന് മേലുള്ള പാകിസ്താന്റെ സമ്മർദ്ദ തന്ത്രം ഫലിക്കാതിരിക്കാൻ കാരണമെന്ന് ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തിയിരുന്നു. അമേരിക്ക പിന്മാറ്റ തിയതി തീരുമാനിച്ചതോടെ വിജയിച്ചതായി താലിബാൻ സ്വയം പ്രഖ്യാപിച്ചെന്നും അതോടെ തങ്ങളെ അനുസരിക്കുന്നതിൽ നിന്നും താലിബാൻ നേതാക്കൾ പിന്മാറിയെന്നും നിരാശയോടെയാണ് ഇമ്രാൻ പറഞ്ഞത്. അതേ ഇമ്രാനാണ് നിലവിൽ ബൈഡൻ അനുകൂല പ്രസ്താവനയുമായി മലക്കംമറിഞ്ഞത്.
അഫ്ഗാനിൽ നിന്നും പിന്മാറുന്നതോടൊപ്പം സമീപപ്രദേശത്ത് ഒരു സ്ഥിരം സൈനിക ആസ്ഥാനം എന്ന അമേരിക്കയുടെ ആഗ്രഹത്തിന് തുരങ്കം വെച്ചത് ഇമ്രാൻ ഖാനായിരുന്നു. പാകിസ്താന് മേലുള്ള അന്താരാഷ്ട്ര സമ്മർദ്ദത്തിന് മുഖ്യകാരണം ഇന്ത്യയുമായി അമേരിക്കുടെ ബന്ധമാണെന്ന് ഇമ്രാൻ ആവർത്തിച്ച് ആരോപിച്ചിരുന്നു. സാമ്പത്തിക മേഖലയിൽ തങ്ങളെ കരിമ്പട്ടികയിൽപെടുത്തിയതിന്റെ പിന്നിൽ അമേരിക്കയുടെ ശക്തമായ സമ്മർദ്ദവുമാണെന്നും ഇമ്രാൻ ഇടയ്ക്കിടെ ആരോപിച്ചിരുന്നു.
അഫ്ഗാനിൽ താലിബാനെ കൂടുതൽ പിന്തുണയ്ക്കുകയാണെങ്കിൽ പാകിസ്താനോടുളള നയം പുനപ്പരിശോധിക്കേണ്ടി വരുമെന്ന് അമേരിക്ക അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇമ്രാന്റെ മനംമാറ്റമെന്നാണ് സൂചന.
Comments