അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ വീണ്ടും ബോംബ് കണ്ടെത്തി. ഐഇഡി നിറച്ച ടിഫിൻ ബോക്സ് ബോംബാണ് കണ്ടെത്തിയത്. ബോംബ് സക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും പഞ്ചാബിലെ വിവിധ സ്ഥലങ്ങളിൽ നിന്നും വ്യത്യസ്ത തരത്തിലുള്ള ബോംബുകൾ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശത്തെ സുരക്ഷ വർദ്ധിപ്പിച്ചതായി റൂറൽ എസ്പി ഗുൽനീത് സിംഗ് ഖുറാന അറിയിച്ചു.
കഴിഞ്ഞ ദിവസം മോട്ടോർ സൈക്കിൾ ബോബ് കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രവീൺ കുമാർ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ആൾക്കൂട്ടം കൂടിയ പ്രദേശങ്ങളിൽ ബോംബ് സ്ഥാപിക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്നും തീവ്രവാദ ലക്ഷ്യമാണ് ഇയാൾക്ക് ഉണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു. പ്രവീൺ കുമാറിനെ ചോദ്യം ചെയ്തതിൽ നിന്നും ഭീകരാക്രമണത്തിന് ഗൂഡാലോചന നടത്തിയ നാലുപേരെ കുറിച്ചുള്ള സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്.
ഓഗസ്റ്റ് അഞ്ചിന് അമൃത്സറിൽ നിന്നും അഞ്ച് ഹാൻഡ് ഗ്രനേഡുകളും പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം ഭീകരാക്രമണ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണിത്. ഡ്രോണുകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ പിടിക്കപ്പെട്ട ഐഎസ്ഐ ബന്ധമുള്ള ഭീകരരിൽ നിന്നുള്ള വിവരങ്ങളാണ് ഇവിടേയും ജാഗ്രത വർദ്ധിപ്പിക്കാൻ കാരണം.
Comments