ലക്നൗ :ഉത്തർപ്രദേശിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം കരസ്ഥമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 350 ഓളം സീറ്റുകളിൽ വിജയിച്ചാകും ബിജെപി തുടർഭരണം കാഴ്ചവെയ്ക്കുക. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന് പ്രതികരണവുമായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകളിൽ സമാജ്വാദി പാർട്ടി വിജയിക്കുമെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്.
ജനപിന്തുണ ലഭിക്കാതായതോടെ അഖിലേഷ് യാദവ് അസ്വസ്ഥനായിരിക്കുകയാണെന്ന് യോഗി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവൃത്തികളിൽ നിന്ന് തന്നെ അത് കാണാൻ സാധിക്കുന്നുണ്ട്. സമാജ്വാദി പാർട്ടിയെക്കുറിച്ച് ഒരു സാധാരണക്കാരനോട് ചോദിച്ചാൽ പാർട്ടിക്ക് ജനങ്ങൾ നൽകുന്ന വില മനസിലാക്കാൻ സാധിക്കും. ഭയം, കലാപം, മാഫിയ രാജ്, അരാജകത്വം, കുറ്റകൃത്യം, കടന്നുകയറ്റം എന്നിവ സമാജ്വാദി പാർട്ടിയുടെ പര്യായമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഖിലേഷ് യാദവിന്റെ പാർട്ടി ഗുണ്ടകൾക്കും മാഫിയ നേതാക്കൾക്കുമാണ് പരിഗണന നൽകുന്നതെന്നും ഉത്തർപ്രദേശിലെ സാധാരണ ജനങ്ങളോട് അനുകമ്പ പോലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നാല് വർഷം യുപി ഭരിച്ചിട്ടും ഒരു വികസന പ്രവർത്തനങ്ങളും ചെയ്യാൻ സാധിക്കാത്ത പാർട്ടിയാണ് സമാജ് വാദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപി തുടർഭരണം കാഴ്ചവെക്കുമെന്ന് സർവ്വേ ഫലങ്ങൾ വ്യക്തമാക്കിയിരുന്നു. യുപി കൂടാതെ ഗോവ, ഉത്തരാഖണ്ഡ്, ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി തുടർന്നും ഭരിക്കുമെന്നാണ് പ്രവചനം.
Comments