കൊല്ലം: പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി പൂർത്തിയാക്കാതെ മടങ്ങി സുരേഷ് ഗോപി എംപി. സാമൂഹിക അകലം പാലിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തടിച്ച് കൂടിയ ജനങ്ങൾ കേൾക്കാതെ വന്നതോടെയാണ് പരിപാടി പൂർത്തിയാക്കാതെ മടങ്ങിയത്. കൊട്ടാരക്കര മാർത്തോമ്മാ ജൂബിലി മന്ദിരം ഹാളിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
ബിജെപിയുടെ സ്മൃതികേരം പദ്ധതിയിൽ 71 പേർക്ക് തെങ്ങിൻതൈകൾ വിതരണം ചെയ്യാനാണ് സുരേഷ് ഗോപി എത്തിയത്. കാറിൽ നിന്നും ഇറങ്ങുന്നത് മുതൽ താരത്തെ കാണാൻ ജനങ്ങൾ തിക്കും തിരക്കും കൂട്ടി. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ മടങ്ങുമെന്ന മുന്നറിയിപ്പോടെയാണ് സുരേഷ് ഗോപി കാറിൽ നിന്നും ഇറങ്ങിയത്. വേദിയിലുണ്ടായിരുന്ന ബിജെപി നേതാക്കളും മൈക്കിലൂടെ അഭ്യർത്ഥന നടത്തി. എന്നിട്ടും അനുസരിക്കാതെ വന്നതോടെ വേദിയിൽ കയറാനോ പ്രസംഗിക്കാനോ നിൽക്കാതെ സുരേഷ് ഗോപി മടങ്ങുകയായിരുന്നു.
കാലം ചെയ്ത് ഫിലിപ്പോസ് മാർ ക്രിസ്റ്റോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്തയുടെ പേരിൽ ജൂബിലി മന്ദിരം വളപ്പിൽ ഓർമ്മമരമായി തെങ്ങിൻതൈ നട്ടായിരുന്നു ചടങ്ങുകൾക്ക് തുടക്കം. തുടർന്ന് ജൂബിലി മന്ദിരം ഹാളിൽ പൊതു ചടങ്ങിന് എത്തി. അവിടെ ആളുകൾ സാമൂഹിക അകലം പാലിക്കാതെ തിരക്ക് കൂട്ടുകയായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും അകന്നു നിൽക്കാൻ ജനങ്ങൾ തയ്യാറായില്ല. ഇതിനിടെ ദിവ്യാംഗരായ രണ്ട് പേർക്ക് സുരേഷ് ഗോപി തെങ്ങിൻ തൈകൾ വിതരണം ചെയ്ത ശേഷം മടങ്ങുകയും ചെയ്തു.
Comments