പത്തനംതിട്ട: വീണ്ടും വഴിവെട്ടൽ വിവാദത്തിൽ അകപ്പെട്ട് സിപിഎം. പത്തനംതിട്ട കുന്നന്താനത്ത് സിപിഎം ഇടപെട്ട് അർദ്ധരാത്രി റബ്ബർ മരങ്ങൾ വെട്ടിമാറ്റിയും മതിൽതകർത്തും വഴിവെട്ടിയെന്നാണ് ആരോപണം. കോടതി തടഞ്ഞാലും വഴിവെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്ന സിപിഎം നേതാവിന്റെ വീഡിയോ പുറത്തുവന്നിരുന്നു. പോലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സിപിഎം നേതാവിന്റെ ഭീഷണിപ്പെടുത്തൽ. 15-ാം തീയതി ബുധനാഴ്ച്ച പുലർച്ചെയാണ് സംഭവം നടന്നത്.
ജില്ലാ ആസൂത്രണ സമിതി അംഗം കൂടിയായ എസ്.വി സുബിനാണ് ഭീഷണിപ്പെടുത്തുന്നത്. മല്ലപ്പള്ളി സ്വദേശി മോഹനന്റെ പുരയിടത്തിലൂടെയാണ് വഴി വെട്ടിയത്. എന്നാൽ പ്രദേശവാസികൾ ഉപയോഗിച്ചിരുന്ന വഴി നവീകരിക്കുകമാത്രമാണ് ചെയ്തതെന്ന് പ്രാദേശിക നേതൃത്വം വിശദീകരിച്ചു. മോഹനൻ 20 വർഷം മുൻപ് വാങ്ങിയ വസ്തുവിലൂടെ സമീപത്തെ രണ്ട് വസ്തുവിലേക്ക് വഴി വെട്ടാനായിരുന്നു നീക്കം.
സംഭവത്തിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ പരാതിയിൽ സിപിഎം പ്രവർത്തർ അടക്കം ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തു. അർദ്ധരാത്രിയാണ് ഒരു സംഘം ആളുകൾ എത്തി വഴിവെട്ടിയത്. വഴിവെട്ടൽ തടഞ്ഞ കുടുംബാംഗങ്ങളെ മർദ്ദിച്ചതാും പരാതിയിൽ പറയുന്നു. റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കാണ് വഴിവെട്ടെന്നും സിപിഎം നേതാക്കൾ നേരിട്ടെത്തി ഭീഷണിപ്പെടുത്തി എന്നുമാണ് വീട്ടുകാരുടെ പരാതി.
രമ്യതയിൽ പ്രശ്നം പരിഹരിക്കാനാണ് ശ്രമമെങ്കിൽ അതിൽ സഹകരിക്കും. മറിച്ച് കോടതിയിൽ പോയി അനുകൂല ഉത്തരവ് നേടാനാണ് ശ്രമമെങ്കിൽ പാർട്ടിയുടെ നേതൃത്വത്തിൽ മുൻപ് ഉണ്ടായത് പോലെ വഴിവെട്ടുമെന്നാണ് നേതാവ് പറയുന്നത്. പോലീസിനെ വെല്ലുവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം. തിരുവല്ലയിലും പരിസ പ്രദേശത്തും സമാനമായ ഒട്ടേറെ സംഭവങ്ങൾ നേരത്തേയും പുറത്ത് വന്നിരുന്നു.
Comments