മോസ്കോ: റഷ്യയിലെ പേം നഗരത്തിലെ സർവകലാശാലയിൽ നടന്ന വെടിവെയ്പ്പിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ എംബസി അധികൃതർ. സർവകലാശാലയിലെ എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളും സുരക്ഷിതരാണെന്നും എംബസി അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ആക്രമണത്തിൽ അനുശോചിച്ചു.
Shocked at horrific attack at Perm State University in Russia; our deep condolences for loss of life and best wishes for early recovery of those injured. (1/2)
— India in Russia (@IndEmbMoscow) September 20, 2021
സർവകലാശാലയ്ക്കുള്ളിൽ കയറിയ അജ്ഞാതന്റെ വെടിവെയ്പ്പിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. 24 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അജ്ഞാതൻ 18കാരനായ ഒരു വിദ്യാർത്ഥി തന്നെയാണെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
വെടിവെയ്പ്പിന് മുമ്പായി ഇയാൾ റൈഫിൾ കയ്യിലേന്തി നിൽക്കുന്ന ചിത്രം സമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. നാളുകളായി ഈ ഉദ്യമത്തിന് കാത്തിരിക്കുകയായിരുന്നു. വർഷങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിന് ഇപ്പോൾ സമയമായെന്നും ഇയാൾ സമൂഹ്യമാദ്ധ്യമത്തിൽ കുറിച്ചു. തുടർന്നായിരുന്നു ആക്രമണം.
സർവകലാശാലയുടെ ഒന്നാം നിലയിൽ കയറിയ ഇയാൾ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പലരും ജനാലകൾ വഴി പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ചിലർ മറ്റ് ക്ലാസ് മുറികളിലേക്ക് കടന്ന് വാതിൽ കുറ്റിയിട്ടു. ആക്രമണത്തിൽ വെടിയേറ്റിട്ടും ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിന് ഇടയിലുമായാണ് പല വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുള്ളത്.
Comments