ന്യൂഡൽഹി : രാജ്യത്ത് കൊറോണ വ്യാപനം കുറഞ്ഞു വരുന്ന പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കുമ്പോൾ അതീവ ജാഗ്രത വേണമെന്ന് സുപ്രീം കോടതി. സ്കൂളുകൾ തുറക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ നിർബന്ധിക്കാനാവില്ല. കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ സാഹചര്യം കാണുന്നില്ലേയെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
രാജ്യത്ത് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സർക്കാരുകൾക്ക് കോടതി കൃത്യമായ നിർദ്ദേശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നിന്നുള്ള വിദ്യാർത്ഥിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ എല്ലാ കുട്ടികളും സ്കൂളിൽ പോകണമെന്ന് കോടതിയ്ക്ക് എങ്ങനെ പറയാനാകും എന്ന് ഹർജി പരിഗണിക്കവേ കോടതി ചോദിച്ചു.
നിലവിൽ 18 വയസിന് മുകളിലുള്ളവർക്കാണ് രാജ്യത്ത് വാക്സിൻ നൽകുന്നത്. മൂന്നാം തരംഗം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ കുട്ടികളെ വാക്സിൻ നൽകാതെ എങ്ങനെ സ്കൂളുകളിലേക്ക് വിടാൻ സാധിക്കുമെന്നാണ് കോടതി ചോദിച്ചത്. മുതിർന്ന കുട്ടികളെയും ചെറിയ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളെയും ഒന്നിച്ച് സ്കൂളിൽ എത്തിക്കുന്നത് എങ്ങനെയാണെന്നും കോടതി ആരാഞ്ഞു.
Comments