ന്യൂയോർക്ക്: കൊറോണ പ്രതിരോധ വാക്സിനായ ഫൈസറിന്റെ ക്ലിനിക്കൽ പരീക്ഷണം കുട്ടികളിൽ വിജയകരമെന്ന് റിപ്പോർട്ട്. അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് നൽകിയുള്ള പരീക്ഷണമാണ് വിജയകരമാണെന്ന് തെളിഞ്ഞത്. നിയമപരമായ അംഗീകാരം ഉടൻ തേടുമെന്നും ഫൈസറിന്റെ നിർമാതാക്കൾ അറിയിച്ചു.
അഞ്ചിനും പതിനൊന്നിനും ഇടയിലുള്ള കുട്ടികളിൽ നടത്തിയ ട്രയലുകളിൽ മികച്ച ഫലപ്രാപ്തിയാണ് ലഭിച്ചത്. കുട്ടികളിൽ ഫൈസർ സുരക്ഷിതമാണെന്നും ആന്റിബോഡിയുടെ പ്രതികരണങ്ങൾ അനുകൂലമാണെന്നും പരീക്ഷണത്തിൽ തെളിഞ്ഞു. ഇത് സംബന്ധിച്ച വിവരങ്ങളടങ്ങിയ അപേക്ഷ സമർപ്പിച്ച് ഔദ്യോഗിക അംഗീകാരം നേടിയെടുക്കുകയാണ് ലക്ഷ്യമെന്ന് ഫൈസർ നിർമാതാക്കൾ വ്യക്തമാക്കി.
അതേസമയം മൊഡേണ വാക്സിന്റെ പരീക്ഷണം ആറിനും 11നും ഇടയിലുള്ളവർക്ക് പുരോഗമിക്കുകയാണ്. കൗമാരക്കാർക്കിടയിൽ ഫൈസർ-മൊഡേണ വാക്സിനുകൾ ഇതിനോടകം നൽകി തുടങ്ങിയിട്ടുണ്ട്. ആറ് മാസത്തിനും രണ്ട് വയസിനും ഇടയിലുള്ള കൈക്കുഞ്ഞുങ്ങൾക്കും രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ള കുരുന്നുകൾക്കും ഫൈസർ വാക്സിൻ ട്രയലുകൾ ആരംഭിച്ചിട്ടുണ്ട്.
ഇസ്രായേലിൽ പ്രത്യേക അനുമതി ലഭിച്ചതിനെ തുടർന്ന് 5-11 പ്രായമുള്ള കുട്ടികൾക്ക് തീവ്രത കുറച്ച് ഫൈസർ വാക്സിൻ കുത്തിവെയ്പ്പ് നടക്കുന്നുണ്ട്. ഗുരുതര രോഗമുള്ളവർക്കും മരണഭീഷണി നേരിടുന്നവർക്കുമാണ് ഇത് ലഭ്യമാക്കിയത്.
Comments