ന്യൂഡൽഹി : ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച ജോൺസൺ ആന്റ് ജോൺസൺ വാക്സിന്റെ വിതരണം ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ട്. അടുത്ത മാസത്തോടെ വാക്സിൻ യുഎസിൽ നിന്ന് രാജ്യത്തെത്തിക്കും. രാജ്യത്തെ വാക്സിനേഷൻ പ്രോഗ്രാം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാദ്ധ്യമങ്ങളാണ് വിവരങ്ങൾ പുറത്തുവിട്ടത്.
രാജ്യത്ത് അനുമതി ലഭിക്കുന്ന അഞ്ചാമത്തെ കൊറോണ പ്രതിരോധ വാക്സിനും ആദ്യത്തെ ഒറ്റ ഡോസ് വാക്സിനുമാണ് ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ ജാൻസെൻ വാക്സിൻ. ഒക്ടോബർ മാസത്തോടെ 43.5 മില്യൺ വാക്സിൻ എത്തിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. പ്രതിമാസം 30 കോടി വാക്സിൻ ഉത്പാദിപ്പിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.
യുഎസ് നിർമ്മിത വാക്സിൻ ഇന്ത്യയിലെത്തിച്ച് കുപ്പികളിൽ നിറയ്ക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയിട്ടുണ്ട്. ജോൺസൺ ആന്റ് ജോൺസന്റെ ഇന്ത്യയിലെ പങ്കാളിയായ ബയോളജിക്കൽ ഇ എന്ന കമ്പനിക്കാണ് അനുമതി നൽകിയിരിക്കുന്നത്. വാക്സിൻ 5 മില്ലീ ലിറ്റർ കുപ്പികളിലേക്ക് മാറ്റിയ ശേഷമാകും വിതരണം ചെയ്യുക. എന്നാൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
Comments