തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരങ്ങൾക്കായി കേരളം ഒരുങ്ങുകയാണ്. ദേശീയ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടിനാണ് കേരളം വേദിയാകുന്നത്. ഇതിനൊപ്പം ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ദേശീയ ജൂനിയർ, സബ്ജൂനിയർ മത്സരങ്ങളും നടക്കുമെന്നും കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അഭിഷേക് യാദവും കേരളത്തിൽ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടു മത്സരങ്ങൾ നടക്കുമെന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
75-ാം സന്തോഷ് ട്രോഫി മത്സരമാണ് നടക്കാനിരിക്കുന്നത്. അടുത്ത വർഷം ആദ്യമാണ് സന്തോഷ് ട്രോഫി നടക്കുക. ഫൈനൽ ഉൾപ്പടെ 23 മത്സരങ്ങളാണ് കേരളത്തിലുണ്ടാവുക. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക എന്നും മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.
ലോകഫുട്ബോൾ മത്സരങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വനിതാ ഫുട്ബോളിലെ നാലു പ്രമുഖ രാജ്യങ്ങളുടെ മത്സരങ്ങൾക്കും കേരളം വേദിയാകും. കൊച്ചിയിൽ നാലു രാജ്യങ്ങളുടെ ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങളാണ് നടക്കുക. ആതിഥേയരെന്ന നിലയിൽ ഇന്ത്യൻ ടീമും വിദേശടീമുകൾക്കെതിരെ കളിക്കുമെന്നും അഭിഷേക് യാദവ് പറഞ്ഞു.
Comments