ന്യൂഡൽഹി : സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോണിലൂടെയാണ് ഇരുവരും സംസാരിച്ചത്. അഫ്ഗാൻ വിഷയം ഉൾപ്പെടെ ഇരു നേതാക്കളും ചർച്ച ചെയ്തെന്നാണ് റിപ്പോർട്ടുകൾ.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നത് സംബന്ധിച്ചായിരുന്നു പ്രധാന ചർച്ച. ഇതിന്റെ ഭാഗമായി ചേർന്ന് നടത്തേണ്ട വിവിധ വികസന പദ്ധതികളെക്കുറിച്ച് സംസാരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കൊറോണ വ്യാപന സമയത്ത് സൗദിയിലെ ഇന്ത്യക്കാർക്ക് സംരക്ഷണം നൽകിയതിൽ ഭരണകൂടത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഊജ്ജം, ഐടി, പ്രതിരോധ നിർമ്മാണം തുടങ്ങിയ മേഖലകളിൽ സൗദിയിൽ നിന്നും വൻതുക നിക്ഷേപമായി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ആഗ്രഹിക്കുന്നതായി സൗദി വിദേശകാര്യമന്ത്രിയും അറിയിച്ചു.
സൗദി വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. അദ്ദേഹവുമായി ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്തു. അഫ്ഗാനിലെ സ്ഥിതിഗതികളും വിലയിരുത്തിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം സൗദിയിൽ എത്തിയ കേന്ദ്രവിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കർ സൗദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചത്. പ്രതിരോധം, ഊർജ്ജം, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ ബന്ധം ദൃഢമാക്കുന്നത് സംബന്ധിച്ചും, അഫ്ഗാനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുമാണ് ഇരു നേതാക്കളും ചർച്ച നടത്തിയത്.
Comments