കാബൂൾ : അഫ്ഗാനിസ്താനിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ 40 പേരെ അറസ്റ്റ് ചെയ്ത് താലിബാൻ പോലീസ്. നംഗർഹാർ പ്രവിശ്യയിലുണ്ടായ ഇരട്ട സ്ഫോടനത്തിലാണ് അറസ്റ്റ്. സംഭവത്തിൽ താലിബാൻ ഭീകരനുൾപ്പെടെ പരിക്കേറ്റിരുന്നു.
ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാന്റെ രഹസ്യാന്വേഷണ വിഭാഗം തലവനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം അറസ്റ്റിലായവർ ഏത് സംഘടനയിൽപ്പെട്ടവരാണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.
ജലാലാബാദ് നഗരത്തിൽ കഴിഞ്ഞ വ്യാഴം , വെള്ളി ദിവസങ്ങളിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഒരു കുട്ടി കൊല്ലപ്പെട്ടിരുന്നു. താലിബാൻ ഭീകരൻ ഉൾപ്പെടെ മൂന്ന് പേർക്കായിരുന്നു പരിക്കേറ്റത്.
അഫ്ഗാനിലെ ജനങ്ങളെ ഭീകരാക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുമെന്നാണ് താലിബാൻ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ താലിബാൻ സർക്കാർ അധികാരത്തിലേറിയത് മുതൽ അഫ്ഗാനിൽ ഭീകരാക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം താലിബാൻ ഭീകരർക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു.
Comments