തിരുവനന്തപുരം: വിവാഹത്തിന്റെ പേരിൽ പെൺകുട്ടികളെ മതംമാറ്റി തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനെതിരെ സംസ്ഥാന സർക്കാർ നിയമം കൊണ്ടു വരണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. പ്രണയ വിവാഹത്തിന് ബിജെപി എതിരല്ലെന്നും മതപരിവർത്തനത്തിന് വേണ്ടിയുള്ള പ്രണയത്തെയാണ് ബിജെപി എതിർക്കുന്നതെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സിറിയയിലേക്കും അഫ്ഗാനിലേക്കുമെല്ലാം പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്നത് പ്രണയം നടിച്ച് മതംമാറ്റിയാണ്. മതപരിവർത്തനങ്ങൾ ഇസ്ലാമിലേക്കല്ല ഭീകരതയിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.
നിയമനിർമ്മാണത്തിലൂടെ മാത്രമേ ലൗജിഹാദ് ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ. ലൗജിഹാദ് എന്ന പദം നിർവചിച്ചിട്ടില്ലെന്ന് പറയുന്നവർ ഭരണഘടനയിൽ മതം പോലും നിർവചിക്കപ്പെട്ടിട്ടില്ലെന്ന് മറക്കരുത്. ലൗജിഹാദ് എന്ന ആക്ടിവിറ്റി തടയാൻ യുപി, മധ്യപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ചെയ്തതിന് സമാനമായ നിയമം കൊണ്ടുവരണം. എന്നാൽ മാത്രമേ സമുദായങ്ങൾ തമ്മിലുള്ള അകൽച്ച കുറയുകയുള്ളൂ. അല്ലാതെ നടക്കുന്ന ചർച്ചകളെല്ലാം ഉപരിപ്ലവകരമായിരിക്കും. പാലാ ബിഷപ് അഭിപ്രായമേ പറയാൻ പാടില്ലെന്ന രീതിയിലുള്ള നിലപാട് കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ പറഞ്ഞതു കൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചത്.
സിനിമാതാരം സുശാന്ത് സിംഗിന്റെ മരണത്തിന് ശേഷം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെല്ലാം മയക്കുമരുന്നിനെതിരെ ശക്തമായ നിലപാടെടുത്തപ്പോൾ കേരളം നിസംഗമായ സമീപനമാണ് സ്വീകരിക്കുന്നത്. രാജ്യത്തെ തകർക്കാനും ഭീകരവാദത്തിന് പണം കണ്ടെത്താനും റിക്രൂട്ട്മെന്റ് നടത്താനും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. ഭരണകക്ഷിയിലെ പ്രധാന നേതാവിന്റെ മകൻ മയക്കുമരുന്ന് കേസിൽ ജയിലിലാണ്. ഇവിടെ മയക്കുമരുന്ന് മാഫിയക്കെതിരെ കൂടുതൽ അന്വേഷണം നടന്നാൽ നേതാവിന്റെ മകനെതിരെ കൂടുതൽ തെളിവ് പുറത്ത് വരുമോ എന്ന ഭയമാണ് സർക്കാരിനുള്ളത്.
മറ്റു സംസ്ഥാനങ്ങളിലൊക്കെ മുഖം നോക്കാതെ നടപടികൾ നടക്കുമ്പോൾ കേരളത്തിൽ മയക്കുമരുന്ന് മാഫിയക്ക് ഭരണകക്ഷിയുമായി ബന്ധമുള്ളതു കൊണ്ടാണ് സർക്കാർ മിണ്ടാതിരിക്കുന്നതെന്നും ജോർജ് കുര്യൻ പറഞ്ഞു.
Comments