ന്യൂഡൽഹി: വാക്സിൻ കയറ്റുമതി പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ സ്വാഗതം ചെയ്ത് ലോക ആരോഗ്യ സംഘടനയിലെ പ്രധാന സയന്റിസ്റ്റ്.ഡോ. സൗമ്യ സ്വാമിനാഥൻ ആണ് ഇന്ത്യയുടെ വാക്സിൻ കയറ്റുമതി നീക്കത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ആഗോളവാക്സിൻ സമത്വമെന്ന ലക്ഷ്യം കൈവരിക്കാൻ രാജ്യത്തിന്റെ പുതിയ തീരുമാനം ഏറെ സഹായകരമാകുമെന്ന് ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
ട്വിറ്ററിലൂടെയാണ് കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ അവർ പ്രശംസിച്ചത്.കഴിഞ്ഞ ദിവസമാണ് വിദേശത്തേക്ക് വാക്സിൻ കയറ്റുമതി പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ഉപയോഗത്തിനും കയറ്റുമതിക്കും ആയി വാക്സിനുകളുടെ ഉൽപാദനം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.അടുത്തമാസത്തോടെ 30 കോടി ഡോസ് വാക്സിൻ എങ്കിലും വിദേശരാജ്യങ്ങൾക്ക് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ.
കോവാക്സിനോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത നിറവേറ്റുന്നതിനായി വാക്സിൻ കയറ്റുമതി പുനരാരാംഭിക്കേണ്ടതുണ്ട്.വസുധൈവ കുടുംബകം എന്ന തത്വത്തെ ആധാരമാക്കിയാണിത്.ലോകത്തോടുള്ള പ്രതിബദ്ധത രാജ്യം നിറവേറ്റും.ഇതിനായി കൊറോണയ്ക്കെതിരായ കൂട്ടായ പോരാട്ടത്തിൽ മിച്ചമുള്ള വാക്സിൻ വിതരണം ചെയ്യുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
വാക്സിൻ മൈത്രി എന്ന പേരിലാണ് ഇന്ത്യ നിരവധി രാജ്യങ്ങൾക്ക് സൗജന്യമായും കുറഞ്ഞ നിരക്കിലുംവാക്സിൻ ലഭ്യമാക്കിയിരുന്നത്.എന്നാൽ കൊറോണ രണ്ടാം തരംഗത്തെ തുടർന്ന് രാജ്യം മാസങ്ങളായി വാക്സിൻ കയറ്റുമതി നിർത്തിവെച്ചിരിക്കുകയായിരുന്നു.
ഈ വർഷം ഏപ്രിൽ അവസാനം വരെ 64.4 ദശലക്ഷം ഡോഡ് വാക്സിനാണ് ഇന്ത്യ വിവിധരാജ്യങ്ങൾക്കായി നൽകിയത്. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 93 ഓളം രാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകർക്കും കൊറോണമുന്നണിപ്പോരാളികൾക്കും വാക്സിൻ നൽകാനായി.
Comments