റിയാദ് : സൗദി അറേബ്യയിൽ നിന്നും എക്സിറ്റ്, റീഎൻട്രി വിസയിൽ രാജ്യം വിട്ട് പിന്നീട് മടങ്ങി എത്താൻ കഴിയാത്തവരുടെ വിസ ഫൈനൽ എക്സിറ്റ് വിസ ആക്കി മാറ്റാൻ കഴിയില്ലെന്ന്
ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് (ജവാസാത്ത്) അറിയിച്ചു. എക്സിറ്റ്, റീഎൻട്രി വിസകളിൽ രാജ്യം വിട്ട് വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്താൻ കഴിയാതിരുന്നവരെ മൂന്ന് വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നത്തിൽ നിന്നും തടയുമെന്ന് ജവാസാത് വ്യക്തമാക്കി. എന്നാൽ ആശ്രിതരുടെ കാര്യത്തിലും മുൻ തൊഴിലുടമയിൽ നിന്ന് പുതിയ വിസ നേടിയ പ്രവാസികളുടെ കാര്യത്തിലും ഇളവുകൾ ഉണ്ടാകും.
സൗദി അറേബ്യയിൽ നിന്നും പുറത്ത് പോകുന്ന തിയതി മുതൽ എക്സിറ്റ്, റീ-എൻട്രി വിസയുടെ കാലയളവ് കണക്കാക്കും.
മടങ്ങി എത്താൻ കഴിയാത്തവരെ എക്സിറ്റ്, റീഎൻട്രി വിസ എക്സ്പയർ ആയി ആറ് മാസത്തിന് ശേഷം ജവാസാത്തിന്റെ അബ്ഷെർ സിസ്റ്റത്തിൽ നിന്ന് സ്വമേധയാ നീക്കം ചെയ്യും. വിസയുടെ കാലാവധി കഴിഞ്ഞ് 30 ദിവസത്തിന് ശേഷം “തവാസുൽ” വഴി ഇലക്ട്രോണിക് സേവനങ്ങൾക്കായി അബ്ഷേർ പ്ലാറ്റ്ഫോമിൽ അറിയിക്കാത്തവരെയും നീക്കംചെയ്യും. തൊഴിലാളി ജോലിക്ക് ഹാജരാകാത്ത വിവരം ജവാസാത്തിൽ റിപ്പോർട്ട് ചെയ്തത് അബ്ഷറിലെ “തവാസുൽ” സേവനത്തിലൂടെ അറിയിപ്പ് ലഭിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ റദ്ദാക്കാമെന്നും ജവാസാത് അറിയിച്ചു.
Comments