കൊല്ലം : മോഷണ സംഘത്തിൽപ്പെട്ടതാണെന്ന് ആരോപിച്ച് പരവൂരില്‍ മത്സ്യവിൽപ്പനക്കാരിയായ യുവതിക്ക് മർദ്ദനം. നെടുങ്ങോലത്ത് മത്സ്യവില്‍പ്പന നടത്തുന്ന കർണാടക സ്വദേശിനി സുധയെയാണ് മണികണ്ഠന് എന്ന യുവാവ് ക്രൂരമായി മർദ്ദിച്ചത്.
കഴിഞ്ഞദിവസമായിരുന്നു സംഭവം. പ്രദേശത്തെ വീടുകളിൽ മത്സ്യം വിറ്റ് ജീവിക്കുന്നവരാണ് സുധയും, ഭർത്താവും . സുധ മണികണ്ഠന്റെ വീട്ടിലും മത്സ്യവില്പ്പനയ്ക്കെത്തിയിരുന്നു . എന്നാല്‍ വീട്ടില്‍ വന്ന യുവതി പച്ചില കൊണ്ട് മതിലില്‍ അടയാളമിട്ടെന്നും അത് രാത്രി മോഷണം നടത്താന്‍ വേണ്ടിയാണെന്നുമാണ് മണികണ്ഠന്റെ ആരോപണം.
തുടര്‍ന്ന് ഇയാള്‍ യുവതിയെ മർദ്ദിക്കുകയായിരുന്നു. പിന്നീട് യുവതി താമസിക്കുന്ന സ്ഥലത്തെത്തിയും മർദ്ദിച്ചു. പിന്നീട് ഇതരസംസ്ഥാനക്കാര്‍ മോഷണത്തിന് വന്നിട്ടുണ്ടെന്നും ഇവരെ താന്‍ കൈകാര്യം ചെയ്തെന്നും ശബ്ദ സന്ദേശമായി വാട്സ് ആപ്പിൽ മണികണ്ഠന് പ്രചരിപ്പിക്കുകയും ചെയ്തു . ഈ സന്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. നിലവിൽ മണികണ്ഠൻ ഒളിവിലാണ്.
Comments