ചെന്നൈ : ദളിത് സംഘടന നേതാവായ പശുപതി പാണ്ഡ്യനെ വധിച്ച കേസിലെ പ്രതിയായ 60 കാരിയെ കഴുത്തറുത്തു കൊലപ്പെടുത്തി. കേസിലെ എട്ടാം പ്രതിയായ ഡിണ്ടിഗൽ നന്ദവനംപട്ടി നിർമ്മലദേവിയാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാവിലെ ഡിണ്ടിഗൽ ഇ.ബി കോളനിയിലെ ഡേവിഡ് നഗറിൽ വെച്ചാണ് ബൈക്കുകളിലെത്തിയ അജ്ഞാത സംഘം നിർമ്മലദേവിയെ വെട്ടിക്കൊന്നത്. പിന്നീട് തല അറുത്തുമാറ്റി പശുപതി പാണ്ഡ്യന്റെ വീടിനു സമീപം സ്ഥാപിച്ച ഫ്ലക്സ് ബോർഡിന് മുന്നിൽ ഉപേക്ഷിച്ച് കൊലയാളികൾ കടന്നുകളയുകയായിരുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തി നിർമ്മലയുടെ ശരീരവും തലയും കസ്റ്റഡിയിലെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
11 വർഷം മുമ്പ് സെപ്റ്റംബർ 22 നായിരുന്നു പശുപതി പാണ്ഡ്യൻ കൊല്ലപ്പെട്ടത്. ഇന്ന് രക്തസാക്ഷി ദിനത്തിൽ തന്നെയാണ് കേസിലെ നിർമ്മലദേവി കൊല്ലപ്പെട്ടത്. മറ്റ് പ്രതികളായ പുറാ മാടസാമി, മുത്തുപാണ്ടി ഉൾപ്പെടെ നാലുപേരെ വിവിധയിടങ്ങളിലായി പശുപതി പാണ്ഡ്യന്റെ അനുയായികൾ കൊലപ്പെടുത്തിയിരുന്നു. കേസിന്റെ അടുത്തഘട്ട വിചാരണ ഒക്ടോബർ 18ന് നടക്കാനിരിക്കെയാണ് മറ്റൊരു പ്രതി കൂടി കൊല്ലപ്പെട്ടത്. കേസിൽ തൂത്തുക്കുടി സ്വദേശി സുഭാഷ് പാണ്ടയാർ ഉൾപ്പെടെ 16 പേരെയാണ് കേസിൽ പ്രതി ചേർത്തിരുന്നത് . ദേവേന്ദ്രകുല വേളാളർ സംഘം സ്ഥാപകനായ പശുപതിപാണ്ഡ്യൻ 2010ൽ നന്ദവനപട്ടിയിലാണ് കൊല്ലപ്പെട്ടത്.
Comments