ഭോപ്പാൽ : കുറി തൊട്ടു ചെന്നതിന് എട്ടാം ക്ലാസുകാരന് ക്രൂരമർദ്ദനം . മധ്യപ്രദേശിലെ റെയ്സൻ ജില്ലയിലെ ഗൈരത്ഗഞ്ച് തഹസിലിലെ സർക്കാർ സ്കൂളിലാണ് സംഭവം. സംഭവത്തിൽ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു .
പവൻ സെൻ എന്ന വിദ്യാർത്ഥിയെയാണ് നെറ്റിയിൽ കുറി തൊട്ട് ചെന്നതിന് നിഷാദ് ബീഗം എന്ന അദ്ധ്യാപിക മർദ്ദിച്ചത് . സ്കൂളിൽ പോകുന്നതിനുമുമ്പ് എല്ലാ ദിവസവും ക്ഷേത്രത്തിൽ പോകാറുള്ള പവൻ കുറി തൊട്ടാണ് ക്ലാസിൽ എത്താറുള്ളത് .
എന്നാൽ മൂന്ന് ദിവസം മുമ്പ് സ്കൂളിൽ കുറി തൊട്ട് വരരുതെന്ന് അദ്ധ്യാപിക പവനോട് നിർദേശിച്ചിരുന്നു . തന്റെ ക്ലാസിൽ വരുമ്പോൾ കുറി തൊട്ടെത്തിയാൽ അടി നൽകുമെന്നും അദ്ധ്യാപിക പറഞ്ഞതായി കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഭവം നടന്ന ദിവസവും പതിവുപോലെ കുറി തൊട്ടാണ് താൻ സ്കൂളിൽ പോയതെന്നും തുടർന്ന് അദ്ധ്യാപിക മർദ്ദിക്കുകയായിരുന്നുവെന്നും കുട്ടി വ്യക്തമാക്കി. ക്രൂരമായ മർദ്ദനമേറ്റ് അവശനിലയിലായ പവൻ സെന്നിനെ ഗൈരത്ഗഞ്ച് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി, പ്രാഥമിക ചികിത്സ നൽകി. തുടർന്ന് റെയ്സനിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി .
അദ്ധ്യാപികയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് കളക്ടർക്കും പോലീസ് സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്. കുട്ടിയുടെയും കുടുംബത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ ഗൈരത്ഗഞ്ച് പോലീസ് സ്കൂൾ അദ്ധ്യാപികയ്ക്കനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു
Comments