തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ സമ്പൂർണ യുഡിഎഫ് യോഗം ഇന്ന് ചേരും. തോല്‍വിയെക്കുറിച്ചുള്ള കെപിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പാർട്ടിക്കെതിരായ പരാമര്‍ശങ്ങളില്‍ ഉള്ള അതൃപ്തി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യോഗത്തിൽ ഉന്നയിക്കും. ചവറയിലെ തോൽവിയ്ക്ക് കാരണമായ കോൺഗ്രസ് നേതാക്കൾക്ക് എതിരെ നടപടി എടുക്കുമെന്ന് ആർഎസ്പിയ്ക്ക് നൽകിയ ഉറപ്പിന്മേലുള്ള തീരുമാനവും യോഗത്തിൽ ഉണ്ടാകും. കെ റെയില്‍ വിഷയത്തില്‍ മുന്നണിയുടെ നിലപാടിനും ഇന്ന് ചേരുന്ന യോഗം രൂപം നല്‍കുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ ജനം ടിവിയോട് പറഞ്ഞു. പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയിലെ തുടർനീക്കങ്ങളും യുഡിഎഫ് യോഗത്തിന്റെ പരിഗണനക്ക് വരും.
കെപിസിസി പുതിയ നേതൃത്വം വന്നതിന് ശേഷമുള്ള സമ്പൂർണ യുഡിഎഫ് യോഗമാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്. നിയമസഭാ തെരഞ്ഞടുപ്പ് പരാജയമാണ് യോഗത്തിന്റെ പ്രധാന അജണ്ട. തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് കെപിസിസി അന്വഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പലയിടങ്ങളിലും കോൺഗ്രസ് നേതാക്കൾ തന്നെയാണ് തോൽവിയ്ക്ക് കാരണമായത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കെപിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പാർട്ടിക്കെതിരായ പരാമര്‍ശങ്ങളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അതൃപ്തരാണ്. ഇക്കാര്യം ജോസഫ് വിഭാഗം മുന്നണി യോഗത്തില്‍ ചൂണ്ടിക്കാട്ടും.
ചവറയിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ ആർഎസ്പി പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. കോൺഗ്രസ് നേതാക്കൾ ആണ് പരാജയത്തിലേക്ക് നയിച്ചത് എന്ന അന്വേഷണ റിപ്പോർട്ട് ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മുന്നണി വിടുമെന്ന തീരുമാനത്തിലേക്ക് അടക്കം ആർഎസ്പി നേതൃത്വം എത്തിയിരുന്നു. തോൽവിയ്ക്ക് കാരണമായ നേതാക്കൾക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന കെപിസിസി നേതൃത്വത്തിന്റെ ഉറപ്പിന്മേലാണ് ആർഎസ്പി നേതൃത്വം അയഞ്ഞത്.
കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവ് മലബാറിൽ ഗുണം ചെയ്തില്ലെന്ന വിലയിരുത്തലും യോഗം ചർച്ച ചെയ്യും. യുഡിഎഫിന്റെ തോൽവിയ്ക്ക് കാരണമായ നേതാക്കൾക്ക് എതിരെയുള്ള നടപടി യോഗാവസാനം ഉണ്ടാകാനാണ് സാധ്യത. ഡിസിസി പുനസംഘടനയ്ക്ക് ശേഷം കോൺഗ്രസിൽ ഉണ്ടായ കൊഴിഞ്ഞു പോക്കിൽ കെപിസിസി നേതൃത്വത്തിന് എതിരെ വിമർശനം ഉയരാനും സാധ്യതയുണ്ട്.
Comments