കാബൂൾ: അഫ്ഗാനിസ്താനിലെ കിഴക്കൻ മേഖലയായ നംഗർഹറിലെ ജലാലാബാദ് നഗരത്തിൽ തുടർച്ചയായുണ്ടായ സ്ഫോടനങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് സ്ഫോടനങ്ങളിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടനെ തന്നെ പ്രദേശത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ജലാലാബാദിൽ തന്നെ നടന്ന മറ്റൊരു ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അജ്ഞാതൻ നടത്തിയ വെടിവയ്പ്പിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ആക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം പ്രദേശവാസികളാണെന്നാണ് റിപ്പോർട്ട്. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വെടിവയ്പ്പ് നടത്തിയ അജ്ഞാതനെ കുറിച്ചും വിവരങ്ങൾ ലഭിച്ചിട്ടില്ല.
നംഗർഹറിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ഓഗസ്റ്റിൽ കാബൂൾ വിമാനത്താവളത്തിന് പുറത്ത് നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തവും ഇവർ ഏറ്റെടുത്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ നീക്കങ്ങൾ രാജ്യത്തിന് ഭീഷണി അല്ലെന്ന താലിബാൻ വക്താവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായത്. ഇസ്ലാമിക് സ്റ്റേറ്റിനെ പ്രതിരോധിക്കാൻ താലിബാൻ സജ്ജമാണെന്നും സബിഹുള്ള അവകാശപ്പെട്ടിരുന്നു.
Comments