ദുശാൻബെ : അഫ്ഗാൻ പൈലറ്റുമാർക്ക് നേരെ പ്രതികാര നടപടികളുമായി താലിബാൻ. യുഎസ് സൈനിക പരിശീലനം ലഭിച്ച അഫ്ഗാനിലെ പൈലറ്റുമാരെ ലക്ഷ്യം വെച്ചാണ് താലിബാൻ ആക്രമം നടത്തുന്നത്. താലിബാനെ ഭയന്ന് രാജ്യത്ത് നിന്നും പലായനം ചെയ്ത നിരവധി പൈലറ്റുമാർ ഇപ്പോഴും താജികിസ്താനിൽ പെട്ടുകിടക്കുകയാണെന്നാണ് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
താലിബാൻ ഭീകരർ അഫ്ഗാനിസ്താൻ പിടിച്ചെടുക്കുന്നതിന് മുൻപ് നിരവധി പൈലറ്റുമാരാണ് രാജ്യത്ത് നിന്നും പലായനം ചെയ്ത് താജികിസ്താനിൽ എത്തിയത്. സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി കുടുംബത്തെ പോലും ഉപേക്ഷിച്ചാണ് ഇവർ അഫ്ഗാൻ വിട്ടത്. എന്നാൽ ഒരു മാസത്തോളമായി ഉദ്യോഗസ്ഥർക്ക് താജികിസ്താനിൽ നിന്ന് യുഎസിലേക്ക് പോകാൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
16 വ്യോമസേന വിമാനങ്ങളിലായി രക്ഷപ്പെട്ട 143 ഓളം പൈലറ്റുമാരാണ് ഇത്തരത്തിൽ താജികിസ്താനിലെ ദുശാൻബെയിലുള്ളത്. മലനിരകൾക്കിടയിലുള്ള ആരോഗ്യമന്ദിരത്തിലാണ് താജികിസ്താൻ ഈ പൈലറ്റുമാരെ ഒളിപ്പിച്ചിരിക്കുന്നത്. ഇവിടെ എത്തിയപ്പോൾ തന്നെ തങ്ങളുടെ കയ്യിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചുവെച്ചതായി പൈലറ്റുമാർ പറയുന്നു. യുഎസിലേക്ക് പോകുന്നത് സംബന്ധിച്ച് ഓരോ തവണ ചോദിക്കുമ്പോഴും സമയമായിട്ടില്ലെന്നാണ് താജിക് ഉദ്യോഗസ്ഥർ മറുപടി പറയുന്നത്.
എന്നാൽ അഫ്ഗാനിൽ നിന്ന് ഓടിപ്പോയ പൈലറ്റുമാരെ തേടിയെത്തി ആക്രമിക്കാൻ ശ്രമിക്കുകയാണ് താലിബാൻ എന്ന് താജിക് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. പൈലറ്റുമാരെ ഏത് വിധേനയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് താലിബാൻ പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ വേണ്ടിയാണ് അവരുടെ മൊബൈൽ ഫോണുകൾ വാങ്ങിവെച്ചത് എന്നും താജിക് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എന്നാൽ താജികിസ്താനിൽ കഴിയുന്ന അഫ്ഗാനിലെ സാധാരണക്കാർ ഈ പ്രശ്‌നങ്ങൽ ഒന്നും തന്നെ നേരിടുന്നില്ല. 13 ഓളം പേരാണ് ദുശാൻബെയിൽ തന്നെ ഇത്തരത്തിൽ താമസിക്കുന്നത്.
അഫ്ഗാനിസ്താൻ സേനയുടെ ശക്തിയായിരുന്നു വ്യോമസേന. യുഎസിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ഇവർ താലിബാനെ കൊന്നൊടുക്കാൻ ഉപയോഗിച്ചത് യുദ്ധവിമാനങ്ങളാണ്. താലിബാന് സ്വന്തമായി വിമാനങ്ങളോ പൈലറ്റുകളോ ഇല്ലാത്തത് സംഘടനയുടെ ഒരു പോരായ്മ തന്നെയായിരുന്നു. ഇത് കാരണമാണ് അഫ്ഗാൻ പൈലറ്റുമാരെ താലിബാൻ ലക്ഷ്യം വെച്ച് ആക്രമിക്കാൻ ആരംഭിച്ചതും. അഫ്ഗാൻ വ്യോമസേന പൈലറ്റുകളെ ലക്ഷ്യമിട്ട് വധിക്കുന്നുണ്ടെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദും സമ്മതിച്ചിരുന്നു.
ഏഴോളം പേരെ താലിബാൻ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പൈലറ്റുമാർ രാജ്യത്ത് നിന്ന് രക്ഷപ്പെട്ട് താജികിസ്താനിൽ എത്തിയത്. എന്നാൽ തങ്ങളെ ഏത് പ്രദേശത്താണ് പാർപ്പിച്ചിരിക്കുന്നത് എന്ന് പോലും അറിയില്ലെന്ന് പൈലറ്റുമാർ പറയുന്നു. ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ , യുഎസിലേയ്‌ക്ക് പോകാനായി കാത്തിരിക്കുന്ന സൈനികരോടൊപ്പം ഇവരെ എത്തിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാൽ ഇവരുടെ വിസ സംബന്ധമായ കാര്യങ്ങൾ പൂർത്തിയായിട്ടില്ല. അതേസമയം അഫ്ഗാനിൽ നിന്ന് പലായനം ചെയ്ത സൈനികരെ താലിബാൻ തിരികെ വിളിച്ചിട്ടുണ്ട്. സൈനികർക്കെതിരെ നടപടികൾ സ്വീകരിക്കില്ലെന്നാണ് താലിബാൻ ഉറപ്പ് നൽകിയത്. എന്നാൽ ജീവൻ പണയം വെച്ച് ഇനി അഫ്ഗാനിലെക്ക് തിരികെ പോകില്ലെന്നാണ് പൈലറ്റുമാരുടെ നിലപാട്.
Comments