കൊച്ചി: ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ ജനപക്ഷം സെക്കുലർ നേതാവും മുൻ എംഎൽഎയുമായ പിസി ജോർജിനെതിരെ പോലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിൽ പിസി ജോർജ് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കണ്ടെത്തിയനാലാണ് നടപടി. ഹൈക്കോടതി അഭിഭാഷകൻ ബി.എച്ച് മൻസൂർ നൽകിയ പരാതിയിൽ എറണാകുളം ടൗൺ പോലീസാണ് കേസെടുത്തിരിക്കുന്നത്.
കേരളത്തിൽ കൊറോണ രോഗികളുടെ എണ്ണം ഉയർന്നു നിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ പിസി ജോർജുമായി നന്ദകുമാർ നടത്തിയ ടെലിഫോൺ അഭിമുഖമാണ് പരാതിയ്ക്ക് കാരണം. അഭിമുഖം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച നന്ദകുമാറിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐപിസി 509 വകുപ്പ് പ്രകാരമാണ് കേസ്.
മന്ത്രിയാകാൻ യോഗ്യതയില്ലാത്ത ആളാണ് വീണ ജോർജെന്ന് തെളിയിച്ചുവെന്നാണ് പിസി ജോർജ് അഭിമുഖത്തിൽ പറയുന്നത്. സിനിമാ നടിയാകാൻ യോഗ്യയാണ് മന്ത്രിയെന്നും പിണറായിയുടെ അസിസ്റ്റന്റായ ആളെ പിടിച്ച് മന്ത്രിയാക്കിയിരിക്കുകയാണെന്നും സംഭാഷണത്തിൽ ജോർജ് പറയുന്നുണ്ട്. പി.സി ജോർജിന്റെ പരാമർശം മന്ത്രിയുടെ സ്ത്രീത്വത്തെ അപാമാനിക്കുന്നതാണെന്നും അത് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തിയെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Comments