തിരുവനന്തപുരം: സംസ്ഥാനത്തിന് മൂന്ന് ദേശീയ പുരസ്കാരങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്തൻ 3.0ൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള അവാർഡ് കേരളത്തിനാണ്. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ ലഭ്യമാക്കിയ സർക്കാർ ആശുപത്രിക്കുള്ള അവാർഡ് കോട്ടയം സർക്കാർ മെഡിക്കൽ കോളേജിനാണെന്ന് മന്ത്രി അറിയിച്ചു.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വഴി സംസ്ഥാനം നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു വർഷ കാലയളവിൽ ഏറ്റവും കൂടുതൽ എബി പിഎം ജെഎവൈ കാസ്പ് കാർഡ് ലഭ്യമാക്കിയ പ്രധാൻമന്ത്രി ആരോഗ്യ മിത്രക്കുള്ള അവാർഡ് ആലപ്പുഴ ജില്ലയിലെ വണ്ടാനം ടിഡി മെഡിക്കൽ കോളേജിലെ എ. അശ്വതി സ്വന്തമാക്കി.
കഴിഞ്ഞ 3 വർഷ കാലയളവിൽ 2 കോടി സൗജന്യ ചികിത്സയാണ് പദ്ധതി പ്രകാരം രാജ്യത്ത് ആകെ നടപ്പിലാക്കിയത്. ഇതിൽ 27.5 ലക്ഷം (മൊത്തം ചകിത്സയുടെ 13.66 ശതമാനം) സൗജന്യ ചികിത്സ ലഭ്യമാക്കിയത് കേരളത്തിൽ നിന്നുമാത്രമാണ്. ശ്രദ്ധേയമായ ഈ നേട്ടത്തിനാണ് സംസ്ഥാനത്തിന് പുരസ്കാരം നേടിത്തന്നതെന്നും വീണ ജോർജ് പറഞ്ഞു.
Comments