ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രത്തിലെ പുതിയ അദ്ധ്യായമാണിതെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ജോബൈഡൻ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ചബന്ധമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ബൈഡൻ അധികാരമേറ്റ ശേഷം ഇരുവരും തമ്മിൽ ആദ്യമായാണ് കൂടിക്കാഴ്ച്ച നടത്തുന്നത്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽവെച്ചായിരുന്നു കൂടിക്കാഴ്ച്ച.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം തുടർന്നും ശക്തപ്പെടുത്തുമെന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ച്ചയിൽ പറഞ്ഞു. 2014ലും 2016ലും ബൈഡനുമായി സംവദിക്കാൻ അവസരം ലഭിച്ചിരുന്നു. അന്ന് ബൈഡൻ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ പങ്കുവെച്ചുവെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ബൈഡൻ കുടുംബത്തിലെ അഞ്ച് പേർ ഇന്ത്യയിൽ ഉണ്ടെന്ന് അറിഞ്ഞതിനെ കുറിച്ച് ബൈഡനും വാചാലനായി.
വൈറ്റ് ഹൗസിലേക്ക് വീണ്ടും വന്നതിൽ വളരെ സന്തോഷം. ഇന്തോ-യുഎസ് ബന്ധത്തിന്റെ പുതിയ അദ്ധ്യായത്തിന് തുടക്കം എന്നായിരുന്നു കൂടിക്കാഴ്ച്ചയെ കുറിച്ച് ബൈഡൻ പറഞ്ഞത്. കൊറോണ ലോകത്തിന് തന്നെ കനത്ത വെല്ലുവിളിയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇനിയും മെച്ചപ്പെടുത്തും. ഇന്തോ-പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്നും ബൈഡൻ പറഞ്ഞു.
കൊറോണ മഹമാരിയിൽ ബൈഡൻ സ്വീകരിച്ച നിലപാടുകളെ പ്രധാനമന്ത്രി പ്രശംസിച്ചു. അതേസമയം വൈറ്റ് ഹൗസിന് പുറത്ത് പ്രധാനമന്ത്രിയ്ക്ക് ഗംഭീര സ്വീകരണമാണ് ഇന്ത്യക്കാർ ഒരുക്കിയത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ക്വാഡ് ഉച്ചകോടിയും ഇന്ന് രാത്രി നടക്കും.
Comments