പട്ന : മദ്യലഹരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ മർദ്ദിച്ച് അവശനാക്കി. മദ്യ നിരോധിത സംസ്ഥാനമായ ബിഹാറിലെ കത്തിഹാർ ജില്ലയിലാണ് സംഭവം. പിന്നോക്ക വിഭാഗക്കാർക്കുള്ള പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയ നിത്യാനന്ദ പസ്വാനെയാണ് നാട്ടുകാർ കയ്യേറ്റം ചെയ്തത്. ഇതിന് പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ബന്ധുവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് പെൺകുട്ടിയ്ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന്റെ ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥൻ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ബന്ധുക്കൾ ആരോപിച്ചു. അക്രമിയിൽ നിന്ന് രക്ഷപ്പെട്ടോടിയ പെൺകുട്ടിയാണ് വെളിപ്പെടുത്തൽ നടത്തിയത്.
തുടർന്ന് ഇയാളെ നാട്ടുകാർ തടഞ്ഞ് വെച്ച് മർദ്ദിക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയ മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും നാട്ടുകാർ ആക്രമണം നടത്തി. തുടർന്ന് പ്രദേശവാസികളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇയാളെ വെറുതെ വിട്ടത്.
പരിശോധനയിൽ പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയെന്ന് ജില്ലാ എസ്പി വികാശ് കുമാർ അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, മദ്യനിരോധനം ഏർപ്പെടുത്തിയ സംസ്ഥാനത്ത് മദ്യപിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. പാസ്വാനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Comments