ബംഗളൂരു : കർണാടകയിൽ നിന്ന് പശുക്കളെ മോഷ്ടിച്ച് കേരളത്തിൽ വിൽപ്പന നടത്തിയിരുന്ന സംഘം പിടിയിൽ. രണ്ട് മലയാളികൾ ഉൾപ്പെടെ ആറംഗ സംഘമാണ് പിടിയിലായത്. പുരയിടത്തിലും വഴിയരികിലുമുള്ള പശുക്കളെ വാനിൽ കയറ്റി അതിർത്തി കടത്തിയാണ് വിൽപ്പന നടത്തിയിരുന്നത്. മലപ്പുറം സ്വദേശി കുഞ്ഞുമുഹമ്മദ്, കോഴിക്കോട് സ്വദേശി സെയ്ദലവി എന്നിവരാണ് പിടിയിലായ മലയാളികൾ.
മടിക്കേരി, ദക്ഷിണ കന്നഡ, ഉഡുപ്പി, മംഗ്ലൂരു, എന്നിവിടങ്ങളിൽ നിന്ന് സ്ഥിരമായി പശുക്കളെ കാണാതാവുന്നുവെന്ന പരാതി ലഭിച്ചിരുന്നു. തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. മടിക്കേരി ബസ് സ്റ്റാൻഡിന് സമീപത്തെ സിസിടിവിയിൽ നിന്ന് മോഷണം നടത്തുന്ന ദൃശ്യങ്ങൾ കണ്ടെത്തി. തുടർന്നാണ് ആറ് പേരെ പിടികൂടിയത്. ഒരു തമിഴ്നാട് സ്വദേശിയും മൂന്ന് കർണാടക വ്യാപാരികളും രണ്ട് മലയാളികളുമാണ് സംഘത്തിലുള്ളത്.
മടിക്കേരിയിൽ നിന്ന് ഒരു പശുവിനെ മോഷ്ടിച്ച് കടത്തുന്നതിനിടെ സംഘം കർണാടക അതിർത്തിയിൽ വെച്ചാണ് പിടിയിലായത്. പശുക്കച്ചവടക്കാരെന്ന വ്യാജേന രാവിലെയെത്തി പശുക്കളെ നോട്ടമിട്ട ശേഷം രാത്രിയാണ് മോഷണം നടത്തിയിരുന്നത്. വാനിൽ കയറ്റി അതിർത്തി കടത്തിയ പശുക്കളെ തമിഴ്നാട്ടിലെയും കേരളത്തിലെയും ചന്തകളിൽ എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു പതിവ്. പശുക്കടത്തിനായി ഉപയോഗിച്ചിരുന്ന ഒരു വാനും ലോറിയും പിടിച്ചെടുത്തിട്ടുണ്ട്.
Comments