ന്യൂയോർക്ക് : ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ തത്വശാസ്ത്രത്തെ ലോക രാജ്യങ്ങൾക്ക് പരിചയപ്പെടുത്തിക്കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ 76 ാമത് പൊതുസമ്മേളനത്തിലാണ് നരേന്ദ്ര മോദി ഏകാത്മമാനവദർശനത്തെക്കുറിച്ച് പ്രത്യേകം പരാമർശം നടത്തിയത്. വ്യക്തിയിൽ നിന്നും സമൂഹത്തിലേക്കും രാഷ്ട്രത്തിലേക്കുമുള്ള ഇന്ത്യയുടെ മുന്നേറ്റം സമൂഹത്തിന്റെ താഴെത്തട്ടിൽ ഉൾപ്പെടെയുള്ളവരുടെ വികസനത്തിലൂടെയാണ് നടക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായയ്ക്കും യോഗത്തിൽ പ്രധാനമന്ത്രി സ്മരണാഞ്ജലി അർപ്പിച്ചു. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും അതിന്റെ ആദ്യ ജനറൽ സെക്രട്ടറിയുമായിരുന്നു പണ്ഡിറ്റ് ദീന ദയാൽ ഉപാദ്ധ്യായ. ദാർശനികൻ, സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞൻ, ചരിത്രകാരൻ എന്നീ നിലകളിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. എകാത്മമാനവദർശനം എന്ന ഭാരതീയ സാമ്പത്തിക സാമൂഹിക തത്ത്വസംഹിതയുടെ ഉപജ്ഞാതാവ് കൂടിയാണ് അദ്ദേഹം. പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായയുടെ ജന്മദിനമായ സെപ്തംബർ 25 അന്ത്യോദയ ദിനമായാണ് അറിയപ്പെടുന്നത്.
ചാണക്യന്റെയും ലോകപ്രശസ്ത കവി രബീന്ദ്രനാഥ ടാഗോറിന്റെയും കൃതികളെക്കുറിച്ചും പ്രധാനമന്ത്രി ലോകത്തോട് പറഞ്ഞു. ശരിയായ സമയത്ത് ശരിയായ നടപടി സ്വീകരിച്ചില്ലെങ്കിൽ എല്ലാം പരാജയപ്പെടാൻ അത് തന്നെ കാരണമാകുമെന്ന് ചാണക്യൻ പറഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയുടെ പ്രവർത്തനങ്ങളെ വിമർശിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘നല്ല പ്രവൃത്തികളുടെ പാത മുറുകെ പിടിക്കുക, എല്ലാ ദുർബലമായ സംശയങ്ങളും അവസാനിക്കട്ടെ’ എന്ന രബീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികൾ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
Comments