ന്യൂഡൽഹി: ഡൽഹി രോഹിണിയിലെ കോടതിക്കുള്ളിൽ ഉണ്ടായ വെടിവെയ്പുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉമാംഗ്, വിനയ് എന്നവരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിപരിസരത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. കോടതി മുറിയിൽ വെടിവെയ്പ്പുണ്ടായ സമയം ഇരുവരും ഇവിടെയുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി.
ജിതേന്ദർ ഗോഗിയെ കൊലപ്പെടുത്തിയവർ കോടതി മുറിയ്ക്കുള്ളിൽ കയറുമ്പോൾ പുറത്ത് കാറിൽ ഉമാംഗും വിനയ്യും കാത്ത് നിൽപ്പുണ്ടായിരുന്നു. എന്നാൽ പദ്ധതി പാളിയെന്നും പോലീസ് തിരിച്ച് വെടിയുതിർത്തുവെന്നും മനസിലായതോടെ ഇവർ സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു. ഗോഗിയെ കൊലപ്പെടുത്തിയ തില്ലു തജ്പുരിയ സംഘത്തിലുള്ളവരാണ് ഇവരെന്നാണ് സൂചന.
ഗേറ്റ് നമ്പർ നാലിന് സമീപം സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പോലീസ് പിടികൂടുന്നത്. കേസ് ഡൽഹി ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ച്ചയാണ് രാജ്യ തലസ്ഥാനത്തെ നടുക്കിയ സംഭവം നടന്നത്. ഡൽഹിയിലെ രണ്ട് പ്രമുഖ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ശത്രുതയാണ് കൊലയിൽ കലാശിച്ചത്. അഭിഭാഷകരുടെ വസ്ത്രം ധരിച്ചാണ് ആക്രമികൾ എത്തിയത്. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ച് വീഴ്ത്തുകായായിരുന്നു.
Comments