ന്യൂഡൽഹി: ലോക നദീ ദിനത്തിൽ നദികളുടെ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളോട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നദികളെ സംരക്ഷിക്കണമെന്നും വർഷത്തിലൊരിക്കൽ നദി ഉത്സവം നടത്തണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.
ഭാരതത്തിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ് നദികൾ. അതിനാൽ നദീദിനം രാജ്യത്തിന് വളരെയേറെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ജീവിതവുമായി അഭേദ്യമായ ബന്ധമാണ് നദികൾക്കുള്ളത്. നിസ്വാർത്ഥമായ നദികളുടെ സേവനത്തെ ഓർക്കാനും അവയുടെ സംരക്ഷണത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകാനും സെപ്റ്റബർ മാസം നാം പ്രയോജനപ്പെടത്തണം. നദിയെ അമ്മയായി കാണുന്ന നാം അവയെ പുനരുജ്ജീവിപ്പിക്കാൻ നടപടികൾ കൈക്കൊള്ളണമെന്നും നേരിയ തോതിലെങ്കിലും നദികൾ മലിനമാക്കുന്നത് തെറ്റാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിവർഷം നിരവധി ദിനങ്ങൾ നാം ആഘോഷിക്കാറുണ്ട്. അതിലേക്ക് നദീദിനം കൂടി ഉൾപ്പെടുത്തണം. നദികൾ ഒരു വസ്തുവല്ല, മറിച്ച് ജീവനുള്ള ഒന്നാണെന്ന് നാം ഓർക്കണം. ശുചിയാക്കുകയെന്നത് വലിയൊരു മുന്നേറ്റമായി നടപ്പിലാക്കിയ മഹാത്മാ ഗാന്ധിയുടെ തത്വങ്ങളും പാതയും നാം പിന്തുടരണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. സെപ്റ്റംബർ 26 ലോക നദീദിനമായി ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മൻ കി ബാത്തിന്റെ 81-ാം പതിപ്പിൽ നദികളെക്കുറിച്ച് മോദി സംസാരിച്ചത്.
Comments