തിരുവനന്തപുരം : ഭാരത് ബന്ദിനോട് അനുബന്ധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താൽ വിജയകരമാക്കണമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ബിജെപി സർക്കാർകൊണ്ടുവന്ന നിയമത്തിനെതിരെ രാജ്യമൊട്ടാകെ നടത്തുന്ന പ്രക്ഷോഭത്തിൽ ഏവരും പങ്കുചേരണം. അതുവഴി കേരള ജനതയുടെ വികാരം പ്രതിഫലിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ജീവിതവൃത്തിക്കായി ആശ്രയിക്കുന്ന കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് മുന്നിലേക്ക് തള്ളിവിടുന്നതാണ് പുതിയ കേന്ദ്ര കാർഷിക നിയമമെന്ന് വിജയരാഘവൻ ആരോപിച്ചു. കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള തറവിലയടക്കം എല്ലാ സുരക്ഷയും ഇതോടെ ഇല്ലാതാകും. നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന അഭ്യർത്ഥന കേന്ദ്രസർക്കാർ ചെവിക്കൊള്ളുന്നില്ല. ഒരു വർഷമായി കർഷകർ നടത്തുന്ന സഹനസമരത്തെ കണ്ടില്ലെന്ന് നടിക്കുന്നത് കോർപ്പറേറ്റുകളെ സഹായിക്കാനാണെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ ക്രമാതീത വിലവർധനമൂലം നാട്ടുകാർക്കുള്ള ജീവിത പ്രയാസങ്ങളും ചെറുതല്ല. നിത്യോപയോഗ സാധനങ്ങളുടെ വില താങ്ങാനാവാത്ത വിധം കുതിക്കുന്നു. അടുക്കളകൾ അടച്ചിടേണ്ട ഗതികേടിലേക്കെത്തിക്കും വിധമാണ് പാചകവാതക വിലവർധന. രാജ്യത്തെ ജനങ്ങൾ നിത്യജീവിതത്തിൽ നേരിടുന്ന ഇത്തരം പ്രതിസന്ധികളും ഹർത്താലിൽ പ്രതിഫലിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.
Comments