ഷില്ലോംഗ് : മനുഷ്യക്കടത്ത് സംഘത്തിന്റെ കയ്യിൽ നിന്നും രക്ഷിച്ച കുട്ടിയെ ബംഗ്ലാദേശിന് കൈമാറി ഇന്ത്യ. സിൽഹെത്തി സ്വദേശിയായ 13 കാരനെയാണ് ബിഎസ്ഫ് സുരക്ഷിതമായി ബംഗ്ലാദേശ് ബോർഡർ ഗാർഡിന് കൈമാറിയത്. കുട്ടിയെ കടത്തിക്കൊണ്ടുവന്ന സിൽഹെത്തി സ്വദേശിനി പോലീസ് കസ്റ്റഡിയിലാണ്.
മേഘാലയയിലെ അന്താരാഷ്‌ട്ര അതിർത്തി കടക്കുന്നതിനിടെയാണ് ഇരുവരെയും ബിഎസ്എഫ് പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടിയെ കടത്തിക്കൊണ്ടുവന്നതാണെന്ന് വ്യക്തമാകുകയായിരുന്നു.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് കുട്ടിയെ ബംഗ്ലാദേശ് സേനയ്‌ക്ക് കൈമാറിയത്. കുട്ടിയെ കടത്തിക്കൊണ്ടുവന്ന സ്ത്രീയെ നിയമ നടപടികൾക്കായി ഇവരുടെ സാന്നിദ്ധ്യത്തിൽ ബാഗ്മാരാ പോലീസിനും കൈമാറി.
ഇത്തരം സൗഹൃദപരമായ നീക്കങ്ങളിലൂടെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്ന് മേഘാലയ ഫ്രണ്ടിയർ ഇൻസ്‌പെക്ടർ ജനറൽ ഇന്ദ്രജിത് സിംഗ് റാണ പറഞ്ഞു. മനുഷ്യത്വം കണക്കാക്കിയാണ് സേനകൾ ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. ഇത് ഇരു രാജ്യങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments