ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ വിജയം കാണുന്നതായി കേന്ദ്രസർക്കാർ. കമ്യൂണിസ്റ്റ് ഭീകബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായതായി അദ്ദേഹം പറഞ്ഞു.
ദശകങ്ങളായുള്ള പ്രവർത്തനങ്ങളുടെ ഫലമായി കമ്യൂണിസ്റ്റ് ഭീകരവാദത്തെ ഒരു പരിധിവരെ ഇല്ലാതാക്കാൻ രാജ്യത്തിന് ആയി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചേർന്ന് നടത്തിയ നീക്കങ്ങളുടെ ഫലമായി മരണ നിരക്ക് 200 ൽ താഴെയായി. ഇത് വലിയ നേട്ടമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
മൂന്ന് മാസത്തിൽ ഒരിക്കൽ സംസ്ഥാന പോലീസ് മേധാവിമാരുമായി ചേർന്ന് ചീഫ് സെക്രട്ടറിമാർ യോഗം ചേരണം. കഴിഞ്ഞ രണ്ട് വർഷമായി കമ്യൂണിസ്റ്റ് ഭീകര ബാധിത മേഖലകളിൽ കൂടുതൽ സൈനിക ക്യാമ്പുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ട് പോകുന്നു. കമ്യൂണിസ്റ്റ് ഭീകരവാദം ഇല്ലാതായാൽ അതോടെ രാജ്യത്തിന്റെ വികസനം സാദ്ധ്യമാകുമെന്നും അമിത് ഷാ വ്യക്തമാക്കി.
ഒഡീഷ, തെലങ്കാന, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് അമിത് ഷാ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തത്.
Comments