തിരുവനന്തപുരം: പുരാവസ്തു വിൽപ്പനക്കാരന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായ ചേർത്തല സ്വദേശി മോൻസൻ മാവുങ്കൽ തട്ടിപ്പു കാരനാണെന്ന് തോന്നിയിട്ടില്ലെന്ന് നടൻ ബാല. മോൻസന്റെ ഡ്രൈവർ അജിത്തും ബാലയും തമ്മിൽ സംസാരിക്കുന്ന ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ബാല എത്തിയത്.
മോൻസനെതിരെ അജിത്ത് നൽകിയ കേസ് പിൻവലിക്കണമെന്ന് ബാല ആവശ്യപ്പെടുന്ന സംഭാഷണമാണ് പുറത്തുവന്നത്. മോൻസൻ കൊച്ചിയിൽ തന്റെ അയൽവാസി ആണെന്നും സൗഹൃദം ഉണ്ടായിരുന്നുവെന്നും ബാല പറഞ്ഞു. നാല് മാസം മുൻപത്തെ ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നതെന്നും ബാല പറഞ്ഞു.
തട്ടിപ്പ് നടത്തുന്ന ഒരു വ്യക്തിയായി തോന്നിയിട്ടില്ല. താൻ അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ലെന്നും പണം വാങ്ങിയിട്ടുണ്ടെങ്കിൽ തിരികെ നൽകാൻ ബാധ്യസ്ഥനാണെന്നും ബാല പറഞ്ഞു. ഞാൻ മാത്രമല്ല മോഹൻലാൽ, മുൻ ഡിജിപി അടക്കമുള്ളവർ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ടെന്നും ബാല കൂട്ടിച്ചേർത്തു.
മോൻസൻ അജിത്തിനെ പിരിച്ച് വിട്ടതിന് ശേഷം അജിത്ത് തന്നെ വിളിക്കുകയായിരുന്നു. മോൻസന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അദ്ദേഹവുമായി താൻ സൗഹൃദത്തിലാകുന്നത്. ഇരുവരുമുള്ള വഴക്ക് തീർത്ത് ഒരുമിച്ച് പോകാനാണ് ആവശ്യപ്പെട്ടത്. അതിൽ കൂടുതലൊന്നും ചെയ്തിട്ടില്ലെന്നും ബാല വ്യക്തമാക്കി.
Comments