തിരുവനന്തപുരം : കൊലക്കേസ് പ്രതികൾ ജയിലിൽ നിന്ന് ഫോൺ വിളിച്ച സംഭവത്തിൽ വിയ്യൂർ ജയിൽ സൂപ്രണ്ട് എ ജി സുരേഷിന് സസ്പെൻഷൻ. പ്രതികൾക്ക് ഫോൺ വിളിക്കാൻ സൂപ്രണ്ട് ഒത്താശ ചെയ്തുവെന്ന അന്വേഷണ റിപ്പോർട്ടിലാണ് നടപടി.
ജയിലിലുള്ള പ്രതികളുടെ ഫോൺ വിളി സംബന്ധിച്ച് ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നായിരുന്നു ജയിൽ ഡിജിപിയുടെ നിർദ്ദേശം. തുടർന്ന് മറുപടിയുടേയും അന്വേഷണ റിപ്പോർട്ടിന്റെയും പശ്ചാത്തലത്തിലാണ് സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തത്.
വിയ്യൂർ ജയിലിൽ കഴിയുന്ന ടിപി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയുടെ കയ്യിൽ നിന്ന് ഫോൺ പിടിച്ചെടുക്കുകയും ഇയാൾ ഗുണ്ടകളെ അടക്കം പലതവണ ഫോണിൽ വിളിച്ചെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. കൊലപാതക കേസിൽ തടവിൽ കഴിയുന്ന റഷീദ് എന്നയാൾ 223 മൊബൈൽ നമ്പറുകളിലേക്ക് 1345 തവണ ഫോൺ വിളിച്ചിരുന്നതായി അധികൃതർ കണ്ടെത്തി. തീവ്രവാദ കേസുകളിൽ അടക്കം പ്രതികളായവർ ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തത്.
Comments