കൊച്ചി: ശബരിമല ക്ഷേത്രത്തെ തകർക്കാൻ തെറ്റായ വാർത്ത പ്രചരിപ്പിച്ച 24 ന്യൂസ് ചാനൽ മാപ്പ് പറയാൻ തയ്യാറാകണമെന്ന് വിശ്വഹിന്ദു പരിഷത്ത്. 2021 സെപ്തംബർ 29ന് ശബരിമല ക്ഷേത്രത്തിനെ തകർക്കുക എന്ന് ലക്ഷ്യത്തോടെ വ്യാജരേഖകൾ സംഘടിപ്പിച്ചാണ് ചാനൽ വാർത്ത നൽകിയത്. സംസ്ഥാന സർക്കാറിന്റെയും പോലീസിന്റെയും തണലിൽ വളർന്ന മോൻസൺ എന്ന വ്യക്തിയുമായി ചേർന്ന് നടത്തിയ ഗൂഢ നീക്കം എന്തിനായിരുന്നുവെന്ന് അയ്യപ്പ വിശ്വാസികളോടും ജനങ്ങളോടും ചാനൽ വ്യക്തമാക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു.
മാപ്പ് പറഞ്ഞില്ലെങ്കിൽ ചാനൽ ബഹിഷ്കരിക്കാൻ ജനങ്ങളോട് ആവശ്വപ്പെടേണ്ടി വരും എന്ന് വി എച്ച് പി സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ വ്യക്തമാക്കി. മോൻസണിന്റെ കലൂരെ വീട്ടിലേക്ക് വി എച്ച് പി നടത്തിയ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാജ രേഖകൾ ചമച്ചതിനും, തെറ്റായ വാർത്ത പ്രചരിപ്പിച്ച് ആചാര ലംഘനത്തിന് വഴിയൊരുക്കുകയും ചെയ്ത നടപടിയ്ക്കെതിരെ നിയമനടപടിയ്ക്ക് തയ്യാറാവണമെന്ന് ദേവസ്വം ബോർഡിനോട് വിഎച്ച്പി ആവശ്യപ്പെട്ടിട്ടുണ്ട്.
സഹിൻ ആന്റണി എന്ന ഒരു വ്യക്തി നടത്തിയ നീക്കമാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നതല്ല. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സമരം നടക്കുന്ന വേളയിൽ ഇല്ലാത്ത രേഖകൾ കാണിച്ച് ഹൈന്ദവ സമൂഹത്തെ ഭിന്നിപ്പിക്കാൻ നടത്തിയ ശ്രമമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. മറ്റ് ഹൈന്ദവ സംഘടനകളുമായി ചേർന്ന് ചാനലിന്റെ ഓഫീസുകളിലേക്കുള്ള മാർച്ച് അടക്കമുള്ള ശക്തമായ സമരപരിപാടികൾ വരും ദിവസങ്ങളിൽ ഉണ്ടാകും എന്ന് വി എച്ച് പി സംസ്ഥാന പ്രചാർ പ്രമുഖ എസ്സ് സഞ്ജയൻ അറിയിച്ചു.
Comments