കോട്ടയം: ഏറ്റുമാനൂരിൽ വാഹനാപകടത്തിൽപെട്ടയാൾക്ക് ദാരുണാന്ത്യം. കണ്ടുനിന്നവർ രക്ഷിക്കാൻ തയ്യാറാകാതെ വന്നതോടെയാണ് ഇയാൾ മരിച്ചതെന്ന് പോലീസ് പറഞ്ഞു. അതിരംമ്പുഴ സ്വദേശി ബിനുവാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഓട്ടോ മറിഞ്ഞ് ഇയാൾക്ക് പരിക്കേറ്റത്. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം ഇന്ന് പുലർച്ചെ ഫയർ ഫോഴ്സെത്തിയാണ് ബിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
ബിനുവും ബന്ധുവുമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ഇരുവരും മദ്യപിച്ചിരുന്നു. ബന്ധുവാണ് ഓട്ടോറിക്ഷ ഓടിച്ചതെന്ന് കണ്ടുനിന്നവർ പറഞ്ഞു. അപകടം കണ്ടവർ ഓട്ടോറിക്ഷ ഉയർത്തിവെച്ച് പരിക്കേറ്റവരെ സമീപത്തെ കടയുടെ മുന്നിലിരുത്തി. എന്നാൽ ആരും ഇവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല. ഓട്ടോ ഡ്രൈവറും ബിനുവിനെ രക്ഷിക്കാൻ ശ്രമിച്ചില്ല. ബിനുവിനെ ഉപേക്ഷിച്ച് ഇയാൾ ഓട്ടോയെടുത്ത് പോവുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ബിനുവിന് നേരത്തെ അപസ്മാരത്തിന്റെ ബുദ്ധിമുട്ടുകളുണ്ടെന്ന് ബന്ധുക്കളുടെ മൊഴിയുണ്ട്. ഇതാണോ മരണകാരണം എന്ന് വ്യക്തമല്ല. എന്നിരുന്നാലും അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതിരുന്നത് വലിയ വീഴ്ചയാണെന്ന് പോലീസ് പറയുന്നു.
Comments