റായ്പൂർ : ഛത്തീസ്ഗഡിൽ സിആർപിഎഫ് സംഘത്തിന് നേരെ കമ്യൂണിസ്റ്റ് ഭീകരാക്രമണം. ഭീകരർ സ്ഥാപിച്ച ഐഇഡികൾ പൊട്ടിത്തെറിച്ച് രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. ബിജാപൂർ ജില്ലയിൽ രാവിലെയോടെയായിരുന്നു സംഭവം.
സിആർപിഎഫ് 170 ബറ്റാലിയന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. മുർക്കിനാർ- ചിന്നെക്കഡെപൽ വനമേഖലയ്ക്കിടയിലെ സിആർപിഎഫ് ക്യാമ്പിന് സമീപമാണ് ഭീകരർ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചത്. പട്രോളിംഗിനിടെ ഇത് പൊട്ടിത്തെറിയ്ക്കുകയായിരുന്നു.
രണ്ട് സേനാ അംഗങ്ങൾക്കും കാലിനാണ് പരിക്കേറ്റിരിക്കുന്നത് .ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വീണ്ടുമുള്ള ആക്രമണ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് ഭീകര ബാധിത മേഖലകളിലെ മുഖ്യമന്ത്രിമാരുമായി ചേർന്ന യോഗത്തിൽ ഭീകര വിരുദ്ധ പോരാട്ടങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ സേനയെ ഭീകരർ അപായപ്പെടുത്താൻ ശ്രമിച്ചിരിക്കുന്നത്.
Comments