ബംഗളൂരു: മുലയൂട്ടുന്നത് അമ്മമാരുടെ അടിസ്ഥാന അവകാശമെന്ന് കർണാടക ഹൈക്കോടതി. അമ്മമാരുടെ ഈ അവകാശത്തെ ആർക്കും തടസപ്പെടുത്താൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.ഇന്ത്യൻ ഭരണഘടന ഉറപ്പുവരുത്തുന്ന മൗലികാവകാശത്തിന് കീഴിൽ ഇത് വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുഞ്ഞിന്റെ അവകാശവാദം ഉന്നയിച്ച് ബംഗളൂരു സ്വദേശിനിയായ ഹുസ്ന ബാനു എന്ന സ്ത്രീ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി പരാമർശം.
ബംഗളൂരുവിലെ പ്രത്യേക പ്രസവാശുപത്രിയിൽ താൻ ജന്മം നൽകിയ കുഞ്ഞിനെ ആശുപത്രിയിൽ വെച്ച് അജ്ഞാതർ മോഷ്ടിച്ച് കൊപ്പലിലെ അനുപമ ദേശായി എന്ന സ്ത്രീക്ക് വിറ്റു എന്നായിരുന്നു സ്ത്രീയുടെ പരാതി.കുഞ്ഞിന്റെ അവകാശം മാതാവായ തനിക്ക് നൽകണമെന്ന് ഹുസ്ന ബാനു കോടതിയിൽ വ്യക്തമാക്കി.
ഹർജി പരിഗണിച്ച കോടതി പാലൂട്ടുന്നത് അമ്മയുടേയും കുഞ്ഞിന്റെയും അവകാശമാണെന്നും കുഞ്ഞിനെ യഥാർത്ഥ മാതാവായ ഹുസ്ന ബാനുവിന് തിരികെ നൽകാനും വളർത്തുമാതാവായ അനുപമ ദേശാശിയോട് ആവശ്യപ്പെട്ടു.
പരിഷ്കൃത സമൂഹത്തിൽ ഒരമ്മയ്ക്ക് ഇത്തരത്തിൽ ഒരു അവസ്ഥ വന്നത് നിർഭാഗ്യകരമെന്ന് കോടതി കൂട്ടിച്ചേർത്തു. ജസ്റ്റിസ് കൃഷണ എസിന്റെ കീഴിലുള്ള സിംഗിൾ ബഞ്ചിന്റേതാണ് വിധി.
ഒരുവർഷത്തിലേറെയായി കുഞ്ഞിനെ പരിപാലിക്കുന്നതിനാൽ കുഞ്ഞിന്റെ അവകാശം തനിക്ക് നൽകണമെന്ന് വളർത്തമ്മയായ അനുപമ ദേശായി കോടതിയിൽ വാദിച്ചു.എന്നാൽ അനുപമയുടെ വാദത്തെ കോടതി അവഗണിച്ചു.
വളർത്തമ്മ ആഗ്രഹിക്കുന്ന സമയങ്ങളിൽ കുഞ്ഞിനെ കാണാൻ അനുവദിക്കുമെന്ന കുഞ്ഞിന്റെ യഥാർത്ഥ അമ്മയായ ഹുസ്ന ബാനുവിന്റെ തീരുമാനത്തെ അഭിനന്ദിക്കാനും കോടതി മറന്നില്ല.
Comments