ലക്നൗ : ഉത്തർപ്രദേശിൽ യുവതിയും സുഹൃത്തും ചേർന്ന് കാമുകനെ മർദ്ദിച്ചു കൊന്നു. ബുദാവോൺ ജില്ലയിലാണ് സംഭവം. ഗുരുഗ്രാം സ്വദേശിയായ ആസിഫിനെ(25) സോണിയയും(24) സുഹൃത്ത് യാക്കൂബും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സോണിയയുമായുള്ള ബന്ധത്തിൽ നിന്ന് ആസിഫ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചതിന് പിന്നാലെയാണ് കൊലപാതകം നടന്നത് എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ഓട്ടോറിക്ഷാ ഡ്രൈവറായ ആസിഫും സോണിയയും തമ്മിൽ 2018 മുതൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷം പഠന ആവശ്യങ്ങൾക്കായി സോണിയ പഞ്ചാബിലേക്ക് എത്തി. തുടർന്ന് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും ബന്ധത്തിൽ നിന്ന് പിന്മാറാൻ ആസിഫ് തീരുമാനിക്കുകയുമായിരുന്നു. ആസിഫിന് വീട്ടുകാർ മറ്റൊരു വിവാഹം ആലോചിക്കാൻ ആരംഭിച്ചതോടെയാണ് സോണിയ കൊലപാതകം നടത്താൻ പദ്ധതിയിട്ടത്.
തുടർന്ന് ആസിഫിനെ അവസാനമായി കാണാൻ വിളിച്ചുവരുത്തുകയായിരുന്നു. സോണിയയും സുഹൃത്ത് യാക്കൂബും ഒന്നിച്ച് എത്തിയാണ് ആസിഫിനെ വധിച്ചത്.
കൊലപാതകത്തിന് ശേഷം നാട് വിടാൻ ഒരുങ്ങുന്നതിനിടെയാണ് സോണിയയെ പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ആസിഫ് തന്നെ നഗ്നഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പറഞ്ഞ് സോണിയ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. തുടർന്ന് വിശദമായ അന്വേഷണത്തിലാണ് പ്രതികൾ കുറ്റസമ്മതം നടത്തിയത്. കമ്പിപ്പാര ഉപയോഗിച്ച് അടിച്ച് വീഴ്ത്തിയ ശേഷം മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തി.
Comments