തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ പ്രതികളെ സഹായിച്ചതിന് സസ്പെൻഷനിലായവരെ തിരിച്ചെടുക്കാനുളള ഉത്തരവ് മരവിപ്പിച്ചു. പ്രതിഷേധവും വിമർശനവും ഉയർന്നതിനെ തുടർന്ന് വനംമന്ത്രി ഇടപെട്ടാണ് ഉത്തരവ് മരവിപ്പിച്ചത്.
സസ്പെൻഷൻ പിൻവലിച്ചത് പരിശോധിക്കാൻ നിർദേശം നൽകിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ ജനം ടിവിയോട് പറഞ്ഞു. വനം വകുപ്പ് വിജിലൻസിനാണ് നിർദേശം നൽകിയത്. ലക്കിടി ചെക്ക് പോസ്റ്റിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീജിത്ത് എന്നിവരെയാണ് തിരിച്ചെടുത്തത്.
ജൂലൈ 30 നാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. ചെക്ക് പോസ്റ്റിൽ വേണ്ടത്ര പരിശോധന നടത്താതെ ഈട്ടി മരം കൊണ്ടുവന്ന ലോറി കത്തിവിട്ടതിനായിരുന്നു നടപടി. 54 കഷ്ണം ഈട്ടി തടികളാണ് ഇവരുടെ അശ്രദ്ധയെ തുടർന്ന് പ്രതികളായ റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും കടത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം.
മരത്തടികൾ ചെക്പോസ്റ്റ് വഴി കടത്തണമെങ്കിൽ വനംവകുപ്പിന്റെ പാസ് നിർബന്ധമാണ്. എന്നാൽ ഈ പാസ് പരിശോധിക്കാതെയായിരുന്നു ഉദ്യോഗസ്ഥർ തടിയുമായി വന്ന വാഹനം കടത്തിവിട്ടത്.
Comments