ന്യൂഡൽഹി: ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡും കോവാക്സിനും പൂർണമായി അംഗീകരിക്കാൻ വിമുഖത കാണിച്ച യുകെയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ. യുകെയിൽ നിന്ന് ഇന്ത്യയിൽ എത്തുന്നവർക്ക് കൊറോണ പരിശോധനയും 10 ദിവസത്തെ നിർബന്ധിത ക്വാറന്റൈനും സർക്കാർ ഏർപ്പെടുത്തി. ഇന്ത്യയുടെ വാക്സിനുകൾ അംഗീകരിക്കണമെന്ന ആവർത്തിച്ചുളള അഭ്യർത്ഥനകൾ ചെവിക്കൊള്ളാതിരുന്നതിന്റെ പേരിലാണ് നടപടി.
ഒക്ടോബർ നാല് മുതൽ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരും. വാക്സിൻ എടുത്തവർക്കും 10 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുളള വാക്സിനെടുത്തവർക്കും യുകെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയിരുന്നു. ഇത് ഒഴിവാക്കണമെന്ന് ഇന്ത്യ നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ യുകെയിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടാകാഞ്ഞതിനെ തുടർന്നാണ് ഇന്ത്യ കടുത്ത നടപടിയിലേക്ക് കടന്നത്.
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപുളള ആർടിപിസിആർ ഫലവും യാത്രക്കാർ കൈയ്യിൽ കരുതണം. ഇന്ത്യയിലെത്തിയാൽ എട്ട് ദിവസത്തിന് ശേഷം വീണ്ടും പരിശോധനയ്ക്ക് വിധേയരാകണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
Comments