ന്യൂഡൽഹി: കൊളംബിയൻ ഉപരാഷ്ട്രപതിയും വിദേശകാര്യ മന്ത്രിയുമായ മാർത്ത ലൂസിയ റാമിറസ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങളാണ് ഇരുവരും ചർച്ച ചെയ്തത്.
‘കൊളംബിയയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ വിപുലീകരിക്കും. ഇരു രാജ്യങ്ങളും ആരോഗ്യം, ഔഷധനിർമ്മാണം, ബയോടെക്നോളജി, ബഹിരാകാശം എന്നീ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. ഊർജ്ജം, ഐടി, വാഹന നിർമ്മാണം എന്നിവയിലുള്ള വ്യവസായവും നിക്ഷേപവും ശക്തിപ്പെടുത്തും’ എസ് ജയശങ്കർ ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഭാവിയെ കുറിച്ചും ജയശങ്കറും ലൂസിയ റാമിറസ് ചർച്ച ചെയ്തു. കൂടാതെ വിവിധ മേഖലകളിലെ സഹകരണത്തിനായി ഇരുവരും കരാറുകൾ ഒപ്പിട്ടു.
നാല് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ ലൂസിയ റാമിറസ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിലും, വാക്സിൻ നിർമ്മാണത്തിലും, ബയോടെക്നോളജി വിഭാഗത്തിലും ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും വ്യവസായ മേഖലയ്ക്ക് ആവശ്യമായ പിന്തുണ നൽകണമെന്നും ലൂസിയ റാമിറസ് വെങ്കയ്യ നായിഡുവിനോട് ആവശ്യപ്പെട്ടു.
Comments